ലഖ്നോ: ഉത്തർപ്രദേശിലെ ദിയോറിയയിലെ മെഡിക്കൽ കോളജിൽ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന 61കാരനെ ആശുപത്രിയിലെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ അശോക് ഗവാണ്ടെയാണ് മരിച്ചത്.
സെപ്റ്റംബർ 27ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അശോകിനെ ഏതാനും ദിവസങ്ങൾക്കുശേഷം കാണാതായി, ഒക്ടോബർ ആറിന്, ആശുപത്രി വാർഡിലെ പൈപ്പിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതോടെ ജീവനക്കാർ വാട്ടർ ടാങ്ക് പരിശോധിച്ചു. ടാങ്കിനുള്ളിൽ അശോകിന്‍റെ മുതദേഹം അഴുകിത്തുടങ്ങിയ നിലയാണ് ടാങ്കിനുള്ളിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ്, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
അശോകിന്‍റെ മരണത്തിനു പിന്നാലെ ജില്ലാ മജിസ്ട്രേറ്റ് ആശുപത്രി സന്ദർശിച്ചു. നിരവധി സുരക്ഷാവീഴ്ചകൾ ആശുപത്രിയിലുള്ളതായി മജിസ്ട്രേറ്റ് കണ്ടെത്തി. വാട്ടർ ടാങ്ക് ഉള്ളയിടത്തേക്ക് പ്രവേശന വാതിൽ അടച്ചിരുന്നില്ല. മുകൾ നിലയിലേക്കുള്ള പടിക്കെട്ടിനരികിലോ റാമ്പിലോ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് പ്രിസിപ്പാളിനെ സ്ഥാനത്തുനിന്ന് നീക്കി.
നാല് വർഷമായി ഭാര്യയിൽനിന്ന് അകന്നുകഴിയുന്ന അശോകിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടക്കാലത്ത് ഇയാൾ മുബൈയിലെ മാനസികാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാളുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.