ബംഗളൂരു: സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവിൽ കേരളത്തിലേക്കു മടങ്ങാനൊരുങ്ങുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ യാത്ര വൈകും. തിങ്കളാഴ്ച സുപ്രീംകോടതിയുടെ അനുമതി ലഭിച്ചെങ്കിലും കർണാടക പൊലീസിന്റെ നടപടിക്രമങ്ങൾ നീളുന്നതാണ് യാത്ര വൈകാനിടയാക്കുന്നത്. കോടതി ഉത്തരവും യാത്രാപ്ലാനും അടക്കമുള്ള രേഖകൾ മഅ്ദനിയുടെ ബന്ധുക്കൾ ചൊവ്വാഴ്ച ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ സമർപ്പിച്ചിരുന്നു.
എന്നാൽ, സുപ്രീംകോടതിയുടെ പ്രത്യേക നിർദേശപ്രകാരം അകമ്പടിയും സുരക്ഷയും നൽകേണ്ടതിനാൽ കേരളത്തിൽ മഅ്ദനി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ കർണാടക പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു. ഈ റിപ്പോർട്ട് സമർപ്പിച്ചശേഷം മാത്രമേ തുടർനടപടികൾ ആരംഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം അൻവാർശ്ശേരിയിലും ബന്ധുവീട്ടിലും എറണാകുളത്തെ വസതിയിലുമാണ് മഅ്ദനി കഴിയുക. ഈ സ്ഥലങ്ങളിൽ കർണാടക പൊലീസ് വരുംദിവസങ്ങളിൽ പരിശോധന നടത്തും. ഉന്നത ഉദ്യോഗസ്ഥർ അനുകൂല റിപ്പോർട്ട് സമർപ്പിച്ചാൽ ബംഗളൂരു ഡെപ്യൂട്ടി കമീഷണർ മഅ്ദനിക്കൊപ്പം അകമ്പടി പോവേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കും. അവരുടെ ചെലവ് കെട്ടിവെച്ചശേഷം സുരക്ഷാ അകമ്പടിയിൽ മഅ്ദനിക്ക് യാത്രതിരിക്കാനാവും. മുമ്പ് നാലു തവണ മഅ്ദനി കേരളത്തിലേക്കു വന്നപ്പോഴും കർണാടക പൊലീസ് കേരളത്തിലെത്തിയുള്ള മുൻകൂർ പരിശോധന ഉണ്ടായിരുന്നില്ല. യു.പി പ്രയാഗ് രാജിലുണ്ടായ പൊലീസിന്റെ സുരക്ഷാവീഴ്ചയുടെയും മഅ്ദനിയുടെ സുരക്ഷ സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കർശന നടപടിക്രമങ്ങളെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.