ന്യൂഡൽഹി : മോദിയുടെയും അമിത്ഷായുടെയും പൊലീസ് എന്ത് തോന്നിവാസവും കാണിക്കാമെന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണെന്ന് സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. എ.കെ.ജി ഭവനിൽ വന്ന് ഡൽഹി പൊലീസ് കാണിക്കാൻ ശ്രമിച്ച കാര്യങ്ങൾ തൊഴിലാളി വർഗ പ്രസ്ഥാനം അംഗീകരിക്കില്ലെന്നും, എന്ത് വില കൊടുത്തും ഈ പൊലീസ് രാജിനെതിരെ ഉറച്ച പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായ എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പൊലീസ് നടപടിയെക്കുറിച്ചുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥി സമരത്തിന് നേരെ ജന്തർമന്തറിൽ പൊലീസ് നടത്തിയ ക്രൂരമായ വേട്ടയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രിം കോടതി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ (എസ്.ഐ.ടി.) നിയോഗിച്ചിരിക്കുകയാണെന്നും, എന്നാൽ അതൊന്നും ബാധകമല്ലെന്ന മട്ടിലുള്ള തെമ്മാടിത്തമാണ് പൊലീസ് കാണിക്കുന്നതെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. നാട്ടിലെ ജനങ്ങളുടെയും വിദ്യാർഥികളുടെയും വികാരം മനസ്സിലാക്കിയാണ് കോടതി ഈ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ജെ.പി സമരത്തിൽ സജീവമായിരുന്ന എസ്.എഫ്.ഐ നേതാവും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷയയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം നടത്തിയിരുന്നു. 2021ലെ കേസിന്റെ ഭാഗമെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായതിനാൽ ഐഷിയോട് പൊലീസ് പക പോക്കുകയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.