ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആളില്ലാ ലെവൽക്രോസിൽ തീവണ്ടിയിടിച്ച് 13 സ്കൂൾ കുട്ടികൾ ദാരുണമായി മരിച്ച സംഭവത്തെ തുടർന്ന് വിരമിച്ച റെയിൽവേ ജീവനക്കാരെ ആളില്ലാ ലെവൽ ക്രോസുകളിൽ അടിയന്തരമായി നിയമിക്കാൻ റെയിൽവേ തീരുമാനം. ഇവരുടെ നിയമന പ്രക്രിയ വേഗത്തിൽ പൂർത്തീകരിക്കാൻ പ്രത്യേകത കമ്മിറ്റിയും രൂപവത്കരിച്ചു.
ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ ആളില്ലാ ലെവൽക്രോസിൽ കഴിഞ്ഞമാസം സ്കൂൾ വാനിൽ പാസഞ്ചർ ട്രെയിനിടിച്ചാണ് 13 കുട്ടികൾ മരിക്കുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഡിവൈൻ മിഷൻ സ്കൂളിലെ 20 കുട്ടികളുമായി പോയ വാനാണ് അപകടത്തിൽ പെട്ടത്. രാജ്യത്തെമ്പാടുമായി 5792 ആളില്ലാ ലെവൽക്രോസുകളാണുള്ളത്. ഇതിൽ 3479 എണ്ണം ബ്രോഡ് ഗേജ് പാതയിലാണ്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ഇത്തരം ലെവൽ ക്രോസുകൾ. 1700 എണ്ണം. ഉത്തർപ്രദേശിൽ 912ഉം ബിഹാറിൽ 742ഉം രാജസ്ഥാനിൽ 464ഉം പശ്ചിമ ബംഗാളിൽ 314ഉം മധ്യപ്രദേശിൽ 255ഉം ലെവൽ ക്രോസുകളിൽ കാവലിന് ആളില്ല.
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആദ്യം ബ്രോഡ്ഗേജ് പാതയിലെ 3479 ലെവൽക്രോസുകളിലാണ് ജീവനക്കാരെ നിയമിക്കുക. ഇത്തരം ആളില്ലാ ലെവൽക്രോസുകൾക്ക് സുസ്ഥിര പരിഹാരമായ ഉയരം കുറഞ്ഞ സബ് വേകൾ, മേൽപാതകൾ, അടിപ്പാതകൾ എന്നിവ നിർമിക്കുന്നതുവരെ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. ജീവനക്കാരുടെ കുറവുള്ളതുകൊണ്ടാണ് സമാന ജോലി ചെയ്ത് റെയിൽവേയിൽ നിന്ന് വിരമിച്ചവരെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്. ഇതിനായി മുതിർന്ന ഉദ്യോഗസ്ഥനെ എക്സിക്യൂട്ടിവ് ഡയറക്ടർ പദവിയിൽ നിയമിച്ചുകൊണ്ട് പ്രത്യേക കമ്മിറ്റിയും റെയിൽവേ രൂപവത്കരിച്ചു. 2019-20ഒാടെ രാജ്യത്ത് ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കുമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.