പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എം.പിമാരും

സ്തംഭനം തുടർന്ന് ലോക്സഭ; ബജറ്റ് ചർച്ച അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിപ്പിക്കാതെ സഭ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉറച്ചുനിന്നതോടെ നടപടികളിലേക്ക് കടക്കാനാകാതെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

ലോക്സഭയുടെ ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയില്ലാതെ നന്ദിപ്രമേയം പാസാക്കിയതിന്റെ പിറ്റേന്ന് സഭാനടപടികൾ പുനരാരംഭിക്കാനുള്ള സർക്കാർ നീക്കം പരാജയപ്പെട്ടു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം അവസാനിക്കാനിരിക്കുന്ന ഫെബ്രുവരി 13 വരെ ഇതേ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാട് ഇൻഡ്യ സഖ്യം എടുത്തതോടെ ലോക്സഭയിലെ ബജറ്റ് ചർച്ചയും അനിശ്ചിതത്വത്തിലായി.

19 മണിക്കൂറിലേറെ പാഴാക്കിയെന്ന് സ്പീക്കർ

വ്യാഴാഴ്ച വരെ ലോക്സഭയുടെ 19 മണിക്കൂറിലേറെ പ്രതിപക്ഷ പ്രതിഷേധത്തിൽ പാഴായെന്നും എന്നിട്ടും സഭ തടസ്സപ്പെടുത്തുന്നത് തുടരുകയാണെന്നും കുറ്റപ്പെടുത്തിയാണ് വെള്ളിയാഴ്ച 11 മണിക്ക് ചോദ്യോത്തര വേള തടസ്സപ്പെടുത്തിയപ്പോൾ സ്പീക്കർ ഓം ബിർള സഭ നിർത്തിവെച്ചത്.

എന്നാൽ, സർക്കാർ പ്രതിപക്ഷവുമായി ചർച്ചക്കും സംഭാഷണത്തിനുമുള്ള ഒരു നീക്കവും നടത്തിയില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതിരുന്ന ജനാധിപത്യ വിരുദ്ധ നടപടി തിരുത്താൻ തയാറായിട്ടില്ലെന്നും കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

എട്ടുപേരെ പുറത്തിരുത്തി ബജറ്റ് ചർച്ചയില്ലെന്ന്

സസ്പെൻഡ് ചെയ്ത എട്ട് എം.പിമാരെ പുറത്തിരുത്തി ബജറ്റ് ചർച്ച അനുവദിക്കില്ലെന്നാണ് സ്പീക്കർക്ക് പ്രതിപക്ഷം നൽകിയിരിക്കുന്ന സന്ദേശം. വീണ്ടും സസ്പെൻഷൻ ഉണ്ടാകുമെന്ന് ഭയന്ന് പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റ് ചർച്ച അഞ്ചിന് തുടങ്ങി 11ന് ധനമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ പാസാക്കാനായിരുന്നു ലോക്സഭ കാര്യോപദേശക സമിതിയിൽ കക്ഷിനേതാക്കൾ എത്തിച്ചേർന്നിരുന്ന ധാരണ.

എന്നാൽ, ഇതിനിടയിൽ മുൻ കരസേനാ മേധാവി എം.എം. നരവണെയുടെ പുസ്തകത്തിൽ ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ സഭയിൽ പറയാൻ പ്രതിപക്ഷ നേതാവിനെ അനുവദിക്കാതിരുന്നതോടെ ലോക്സഭയുടെ ചരിത്രത്തിലില്ലാത്തവിധം പ്രതിപക്ഷ പ്രതിഷേധം പ്രധാനമന്ത്രിയുടെ പ്രസംഗം മുടങ്ങാൻ കാരണമായിരുന്നു. 

പ്രതിരോധ മന്ത്രിയുടെ വാദം പൊളിച്ച് രാഹുൽ

മുൻ കരസേനാ മേധാവി എം.എം. നരവണെയുടെ വെളിപ്പെടുത്തലുണ്ടാക്കുന്ന നാണക്കേട് രാഹുലിന്റെ പ്രസംഗമൊഴിവാക്കി തടയാമെന്നായിരുന്നു സർക്കാർ കണക്കുകൂട്ടിയത്. എന്നാൽ, അത് ദേശവ്യാപക ചർച്ചയായി മാറുകയാണ് ചെയ്തത്.

ആമസോൺ വഴി വാങ്ങിയ പുസ്തകവുമായി രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തി. ഇതോടെ, പുസ്തകം പുറത്തിറങ്ങാത്തതാണെന്ന രാജ്നാഥ് സിങ്ങിന്റെ വാദം പൊളിക്കുകയും ചെയ്തു.

Tags:    
News Summary - Lok Sabha; Budget debate uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.