ന്യൂഡൽഹി: ആവർത്തിച്ച് സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെട്ടുവെന്ന കുറ്റം ചുമത്തിയ പ്രായപൂർത്തിയാകാത്ത പ്രതിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. അത്തരം പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ നിയമത്തെ ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
‘മിസ്റ്റർ കൗൺസൽ, അവൻ വെറുതേ തിരുത്താനാകാത്ത ഒരാൾ ആണെന്ന് നിങ്ങൾ മനസ്സിലാക്കണം. അവന്റെ പ്രവൃത്തിയുടെ അനന്തരഫലങ്ങൾ അവൻ മനസ്സിലാക്കട്ടെ. പ്രായപൂർത്തിയാകാത്ത ആളാണെന്നുവെച്ച് അയാൾക്ക് ആളുകളെ കൊള്ളയടിക്കാനാവില്ലെന്നില്ല. വാസ്തവത്തിൽ, ഇയാളെ പ്രായപൂർത്തിയാകാത്തയാളായി കണക്കാക്കാൻ പാടില്ലായിരുന്നു -ജസ്റ്റിസ് ജെബി പർദിവാല അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞു. ഇവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഓരോ തവണയും ഇത്തരക്കാർ പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷപ്പെടുകയാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിൽ ഒന്നിൽ 2024 ഡിസംബർ 16ന് രാജസ്ഥാൻ ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. മറ്റു നാല് കേസുകളിലും ഇയാൾക്ക് നേരത്തെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
ഹൈകോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച ബെഞ്ച് നാലു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.