ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകനാണ് കത്ത് നൽകിയത്. കോടതിയലക്ഷ്യ നിയമത്തിലെ 15-ാം വകുപ്പ് പ്രകരാം കേസെടുക്കണമെന്നാണ് ആവശ്യം.
നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ടെന്നും അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല –എന്നായിരുന്നു ജഗ്ദീപ് ധൻകറിന്‍റെ വിമർശനം. സുപ്രീംകോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന ആഭ്യന്തര യുദ്ധങ്ങൾക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നുമാണ് ബി.ജെ.പിയുടെ ലോക്സഭാ എം.പി നിഷികാന്ത് ദുബെ പറഞ്ഞത്.
ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പ്രതിപക്ഷം ഒന്നടങ്കവും മുൻ ജഡ്ജിമാരും സുപ്രീംകോടതി അഭിഭാഷകരും ബി.ജെ.പി നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതമില്ലാതെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും നിഷികാന്ത് ദുബെയും സുപ്രീംകോടതിക്കെതിരെ ഇത്തരമൊരു കടന്നാക്രമണം നടത്തില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
സുപ്രീംകോടതിക്കെതിരായ കടന്നാക്രണം ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും അറിവോടെയല്ലെങ്കിൽ ദുബെക്കെതിരെ നടപടി എടുക്കാൻ ബി.ജെ.പി തയാറാകണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരുത്തരവാദപരമാണ് നിഷികാന്ത് ദുബെയുടെ പ്രസ്താവനയെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് വികാസ് സിങ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.