ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള നീക്കം ബി.ജെ.പി താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും പ്രതിരോധിക്കാനുള്ള തീരുമാനത്തിലുറച്ച് സഖ്യം. ‘ഒാപറേഷൻ താമര’ നീക്കത്തിന് മറുപടിയായി ബി.ജെ.പി എം.എൽ.എമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് ജെ.ഡി.എസും കോൺഗ്രസും നടത്തുന്നത്.
സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള നീക്കത്തിൽനിന്ന് ബി.ജെ.പി പിന്മാറിയാലും ഇല്ലെങ്കിലും അവരുടെ എം.എൽ.എമാരെ ചാക്കിടാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിതന്നെയാണ് നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇതിെൻറ ഭാഗമായി ബി.ജെ.പി വിട്ട് വരാൻ തയാറായ പത്തോളം എം.എൽ.എമാരുടെ പട്ടിക കുമാരസ്വാമി തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, കഴിഞ്ഞദിവസം രാത്രി കുമാരസ്വാമി കലബുറഗിയിലെ ബി.ജെ.പി എം.എൽ.എ ബസവരാജുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കോപ്പാലിൽ നടന്ന കൂടിക്കാഴ്ചയിൽ ജെ.ഡി.എസിെൻറയും കോൺഗ്രസിെൻറയും കോപ്പാലിലെയും റായ്ച്ചൂരിലെയും മുതിർന്ന േനതാക്കളും പങ്കെടുത്തു.
ബി.ജെ.പി എം.എൽ.എമാരിലും പാർട്ടിയിൽ നിന്ന് ചാടാൻ ഒരുങ്ങിനിൽക്കുന്നവരുണ്ടെന്നും അതിനാൽ സഖ്യസർക്കാറിനെ സംരക്ഷിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാകില്ലെന്നാണ് നേതാക്കൾ വിശ്വസിക്കുന്നത്.
അതേസമയം, ബസവരാജു കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചത്. അതിനിടെ സഖ്യസർക്കാറിലെ അതൃപ്തരായ കോൺഗ്രസ് വിമത എം.എൽ.എമാരെ അനുനയിപ്പിക്കുന്നതിെൻറ ഭാഗമായി ഈയാഴ്ചതന്നെ മന്ത്രിസഭ വികസിപ്പിക്കാനിടയുണ്ട്. ഇതിനായി കുമാരസ്വാമിയും സിദ്ധരാമയ്യയും നടത്തിയ കൂടിക്കാഴ്ചയിൽ കെ.പി.ജെ.പിയുടെ ആർ. ശങ്കറിനും സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷിനും ഒപ്പം കോൺഗ്രസിെൻറ ബി.സി. പാട്ടീലിനും മന്ത്രിസ്ഥാനം നൽകാനാണ് ധാരണ. ജെ.ഡി.എസിെൻറ ഒഴിവുള്ള രണ്ട് മന്ത്രിസ്ഥാനവും വിട്ടുനൽകും.
കോൺഗ്രസിെൻറ ഒന്നും ജെ.ഡി.എസിെൻറ രണ്ടും ഒഴിവിലേക്കായിരിക്കും മന്ത്രിസഭ വിപുലീകരണം. രണ്ടു സ്വതന്ത്രരും കൂടെ നിർത്തി സഖ്യസർക്കാറിെൻറ ഭൂരിപക്ഷം സുരക്ഷിതമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. പുനഃസംഘടനക്കു പകരം വിപുലീകരണം മാത്രം മതിയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും നിർദേശിെച്ചന്നാണ് വിവരം.
എന്നാൽ, മന്ത്രിസഭ വിപുലീകരണം മാത്രം നടന്നാൽ വിമത നീക്കം വീണ്ടും ശക്തമാകുമെന്ന ആശങ്കയുമുണ്ട്. അതൃപ്തരായ കോൺഗ്രിെൻറ അഞ്ചിലധികം എം.എൽ.എമാരെ അനുനയിപ്പിക്കാൻ മറ്റ് ഫോർമുലകൾ നേതൃത്വം കണ്ടെത്തേണ്ടിവരും.
നിലവിലെ മന്ത്രിമാരെ മാറ്റിയാൽ വിഭാഗീയത രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് മന്ത്രിസഭ വിപുലീകരണം മാത്രം നടത്തുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.