കോയമ്പത്തൂർ: വിവാഹം ക്ഷണിക്കാനെത്തിയ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മധ്യവയസ്കയും മരുമകനും അറസ്റ്റിൽ. കരൂരിൽ ഫിനാൻസ് സ്ഥാപനം നടത്തുന്ന കെ. ശെൽവരാജ് (49), ഭാര്യ വസന്താമണി (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ശെൽവരാജിെൻറ സഹോദരി തിരുപ്പൂർ വെള്ളകോവിൽ സെനത്തിപാളയം കണ്ണമ്മാൾ (52), ഇവരുടെ മരുമകൻ നാഗേന്ദ്രൻ (32) എന്നിവരാണ് പിടിയിലായത്. സ്വത്ത് തർക്കത്തെത്തുടർന്നാണ് സംഭവം. വിധവയായ കണ്ണമ്മാൾ സ്വകാര്യ സ്പിന്നിങ് മില്ലിൽ തൊഴിലാളിയാണ്.
വ്യാഴാഴ്ചയാണ് ശെൽവരാജും ഭാര്യ വസന്താമണിയും മകൻ ഭാസ്കറിെൻറ കല്യാണം ക്ഷണിക്കാൻ കണ്ണമ്മാളുടെ വീട്ടിലെത്തിയത്. ശേഷം ഇരുവരും തിരിച്ചെത്തിയില്ല. ഫോണുകൾ സ്വിച്ച്ഒാഫായിരുന്നു. തുടർന്ന്, ഭാസ്കർ പൊലീസിൽ പരാതി നൽകി. പിറ്റേന്ന് കരൂർ-മധുര ദേശീയപാതയിൽ സുക്കളിയൂരിൽ ശെൽവരാജിെൻറ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിനകത്തും പുറത്തും മുളകുപൊടി വിതറിയിരുന്നു. തുടരന്വേഷണത്തിലാണ് കണ്ണമ്മാളും നാഗേന്ദ്രനും അറസ്റ്റിലായത്.
ക്ഷണിക്കാനെത്തിയ ദമ്പതികൾക്ക് വിഷം പുരട്ടിയ ഭക്ഷണം നൽകുകയും തുടർന്ന് അടിച്ചുകൊലപ്പെടുത്തുകയും ചെയ്ത ശേഷം മൃതദേഹങ്ങൾ വീടിന് പിന്നിൽ കുഴിച്ചുമൂടുകയായിരുന്നു. സ്വത്ത് വിറ്റ് വിഹിതം നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കണ്ണമ്മാൾക്ക് സഹോദരൻ ശെൽവരാജിനോട് ൈവരാഗ്യമുണ്ടായിരുന്നതായി വെള്ളക്കോവിൽ പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.