ബംഗളൂരു: കേരള-കർണാടക അതിർത്തി വിഷയത്തിൽ കേരള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിലും സുപ്രീംകോടതി നിർദേശം അനുകൂലമെന്ന് കർണാടക. ഹൈകോടതിയുടെ ഉത്തരവ് പൂർണമായും നടപ്പാക്കാൻ സുപ്രീംകോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച അന്തിമവിധി വരുന്നതുവരെ അതിർത്തി തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് കർണാടക. ഇതോടെ, കാസർകോട്-മംഗളൂരു അതിർത്തിയിലൂടെ രോഗികളുമായി എത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടേണ്ടന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാനം.
രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാർഗനിർദേശങ്ങൾ ചർച്ചചെയ്ത് തയാറാക്കാൻ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീംകോടതി നിർദേശിച്ചെങ്കിലും ഇതിലും കർണാടക നിലപാട് മയപ്പെടുത്തില്ലെന്നാണ് നേതാക്കളുടെ പ്രതികരണത്തിൽനിന്നും വ്യക്തമാകുന്നത്. സുപ്രീംകോടതി നിർദേശത്തിൽ ഇതുവരെ കർണാടക സർക്കാറിെൻറ ഒൗദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും അതിർത്തി തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് നേതാക്കൾ. ഇതോടെ, ചൊവ്വാഴ്ച വരെ കർണാടക തലപ്പാടിയിലെ അതിർത്തി തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
ചികിത്സ നിഷേധം; വിവാദ ഉത്തരവ് കർണാടക പിൻവലിച്ചു
ബംഗളൂരു: കേരളത്തിൽനിന്നുള്ള രോഗികളെ മംഗളൂരുവിലെയും ദക്ഷിണ കന്നഡയിലെ മറ്റു ആശുപത്രികളിലും അഡ്മിറ്റ് ചെയ്യരുതെന്നും ചികിത്സ നൽകരുതെന്നുമുള്ള വിവാദ ഉത്തരവ് പ്രതിഷേധത്തെത്തുടർന്ന് കർണാടക പിൻവലിച്ചു. മനുഷ്യത്വരഹിതമായ ഉത്തരവിനെതിരെ ആശുപത്രികളിൽനിന്ന് ഉൾപ്പെടെ എതിർപ്പ് ഉയർന്നതോടെയാണ് ദക്ഷിണ കന്നഡ ജില്ല ആരോഗ്യ വകുപ്പ് ഉത്തരവ് പിൻവലിച്ചത്.
കാസർകോട് ജില്ലയിൽ കോവിഡ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള രോഗികൾക്ക് മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകരുതെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയത്.
ജില്ലയിലെ എട്ടു മെഡിക്കൽ കോളജുകൾക്കും ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്കുമാണ് സർക്കുലർ അയച്ചത്. മംഗളൂരു കുംടികാനയിലെ എ.ജെ, അത്താവറിലെ കെ.എം.സി, ദേര്‍ളകട്ടെയിലെ യേനപോയ, കങ്കനാടിയിലെ ഫാദര്‍ മുള്ളേഴ്സ്, മുക്കയിലെ ശ്രീനിവാസ്, കാനച്ചൂര്‍, സുള്ള്യയിലെ കെ.വി.ജി എന്നീ മെഡിക്കല്‍ കോളജുകള്‍ക്കും വിവിധ സ്വകാര്യ അശുപത്രികള്ക്കുമാണ് ജില്ല മെഡിക്കൽ ഒാഫിസർ രാമചന്ദ്ര ബായാറിയുടെ സർക്കുലർ ലഭിച്ചത്. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ, ഉത്തരവ് മരവിപ്പിച്ചെന്ന ഉത്തരവ് ഇറക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.