കെജ്രിവാളും ഭഗവന്ത്​ മാനും അഹ്​മദാബാദിൽ; ഗുജറാത്തിൽ കണ്ണുവെച്ച് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: പഞ്ചാബ് തൂത്തുവാരിയതിന് പിന്നാലെ ഗുജറാത്ത് ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച അഹ്മദാബാദിൽ എത്തിയ കെജ്രിവാൾ കൂറ്റൻ റാലിയാണ് സംഘടിപ്പിച്ചത്. ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സന്ദർശിച്ചശേഷമാണ് തിരംഗ യാത്ര എന്ന പേരിൽ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തത്. ആം ആദ്മി പാർട്ടിക്ക് അവസരം നൽകിയാൽ ഗുജറാത്തിലെ അഴിമതി അവസാനിപ്പിക്കുമെന്ന് റാലിയിൽ കെജ്രിവാൾ പറഞ്ഞു. ബി.ജെ.പി ജനങ്ങളെ കേൾക്കാറില്ല. 25 വർഷത്തിനിടെ ബി.ജെ.പി നേതാക്കൾ അഹങ്കാരികളായി മാറിയെന്നും കെജ്രിവാൾ പറഞ്ഞു. ഞായറാഴ്ച അഹ്മദാബാദിലെ സ്വാമിനാരായണ ക്ഷേത്രവും സംഘം സന്ദർശിക്കും.

ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് കെജ്രിവാൾ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് പാർട്ടി കാഴ്ചവെച്ചത്. താലൂക്ക് പഞ്ചായത്തുകളിൽ 31 സീറ്റുകളും മുനിസിപ്പാലിറ്റികളിൽ ഒമ്പത് സീറ്റും രണ്ട് ജില്ല പഞ്ചായത്ത് സീറ്റുകളും ആം ആദ്മി പാർട്ടിക്ക് നേടാനായി. പഞ്ചാബിലെ വൻ വിജയം നൽകിയ ആത്മവിശ്വാസം കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 117 സീറ്റുകളിൽ 92 സീറ്റുകൾ നേടിയാണ് പാർട്ടി പഞ്ചാബ് തൂത്തുവാരിയത്. ഗോവയിലും മികച്ച പ്രകടനം നടത്തി.

'ദി കശ്മീർ ഫയൽസ്' സിനിമയെ വിമർശിച്ചതിന്‍റെ പേരിൽ ബി.ജെ.പി പ്രവർത്തകർ കെജ്രിവാളിന്‍റെ വസതി ആക്രമിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ നേതാക്കളുടെയും സുരക്ഷക്കായി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി അഹ്മദാബാദ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Kejriwal and Bhagwant Mann in Ahmedabad; Aam Aadmi Party with an eye on Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.