ന്യൂഡൽഹി/ശ്രീനഗർ: നാലുമാസത്തോളമായി ജമ്മു-കശ്മീരിൽ തടങ്കലിൽ വെച്ചിരിക്കുന്ന പാർലമെൻറ് അംഗങ്ങൾ അടക്കമുള്ള നേതാക്കളെ മോചിപ്പിക്കുന്നത് എന്നാണെന്ന് ആഭ്യന്ത ര മന്ത്രാലയത്തോട് ചോദ്യമുന്നയിച്ച പാർലമെൻറ് സമിതിക്കും കൃത്യമായ മറുപടി കിട്ടിയില്ല. ഇക്കാര്യത്തിൽ സമയപരിധി പറയാനാവില്ലെന്ന് സഭാ സമിതി മുമ്പാകെ ഹാജരായ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ബോധിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെൻറിെൻറ സ്ഥിരം സമിതിയാണ് ജമ്മു-കശ്മീർ സാഹചര്യങ്ങൾ മുൻനിർത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ആനന്ദ് ശർമയുടെ നേതൃത്വത്തിലുള്ളതാണ് സമിതി. സമിതി യോഗത്തിൽ ബി.ജെ.പി, കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.
പൊതുസുരക്ഷ നിയമപ്രകാരം തടങ്കലിലാക്കിയ നേതാക്കളെ സാവധാനം വിട്ടയക്കുമെന്നും ഇക്കാര്യത്തിൽ സമയപരിധി പറ്റില്ലെന്നും വ്യക്തമാക്കിയ മന്ത്രാലയ ഉദ്യോഗസ്ഥർ, ഇതിനെതിരെ ൈട്രബ്യൂണലിനെയോ തുടർന്ന് ഹൈകോടതിയേയോ സമീപിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് അറിയിച്ചത്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി നീക്കിയ ആഗസ്റ്റ് അഞ്ചിന് ശേഷം ഇതാദ്യമായാണ് സമിതി യോഗം നടന്നത്. സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി ആഭ്യന്തര സെക്രട്ടറിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സഭാസമിതിയോട് വിശദീകരിച്ചു. ഇൻറർനെറ്റ് ഉപരോധവും മറ്റും വിധ്വംസക പ്രവർത്തന സാധ്യത തടയാനാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അവർ വിശദീകരിച്ചു.
അതേസമയം, തടവിലുള്ള ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വിനോദസഞ്ചാരികൾക്കുള്ള താമസ സ്ഥലത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് ശ്രീനഗർ നഗരത്തിലെ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി. ശൈത്യം കനക്കുന്നത് കണക്കിലെടുത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.