ന്യൂഡൽഹി: ജന്തർമന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ ഇന്നും അടഞ്ഞുകിടക്കും. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ ഇവ അടച്ചിടുന്നത്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വെള്ളിയാഴ്ച രാവിലെ 7:30 മുതൽ അടുത്ത നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ സ്റ്റേഷനുകൾ അടച്ചിരിക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അറിയിച്ചു.
ലോക് കല്യാൺ മാർഗ്, രാജീവ് ചോക്ക്, പട്ടേൽ ചോക്ക്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖാംബ റോഡ്, സുപ്രീം കോടതി, സേവ തീർത്ഥ്, ജൻപത്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം, ঝണ്ടേവാലൻ എന്നിവയാണ് അടച്ചിടാൻ തീരുമാനിച്ചിട്ടുള്ള സ്റ്റേഷനങ്ങൾ.
രാജീവ് ചോക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യം തുടരുമെന്നും അതിൽ പറയുന്നു. ഈ 17 സ്റ്റേഷനുകൾ ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിരുന്നു. മെട്രോ സ്റ്റേഷനുകൾ അടച്ചത് ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.
നിരവധി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുന്നത് വക്കീലന്മാർക്കും കക്ഷികൾക്കും കോടതിയിലെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് കാണിച്ച് ബുധനാഴ്ച സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ) സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വിഷയത്തിൽ കോടതി ഇടപെടുകയും ഇന്നലെ ഉച്ചയ്ക്ക് മുൻപ് തന്നെ സ്റ്റേഷനുകൾ തുറക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.