'കെ.എസ്.ആര്‍.ടി.സി'യുടെ അവകാശം കേരളത്തിന് നൽകുന്നതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കർണാടക

ബംഗളൂരു: കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്ത് കേരളത്തിന് അനുവദിച്ചതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് കർണാടക. കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തിനായി ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ തമ്മിൽ ഏഴുവർഷത്തോളമായി നടന്നിരുന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ അധികൃതർ ട്രേഡ്മാർക്കും രണ്ട് ആനകള്‍ ചേര്‍ന്നുള്ള മുദ്രയും കേരളത്തിന് അനുവദിച്ചത്. ആനവണ്ടിയെന്ന വിളിപ്പേരും കേരള ട്രാൻസ്പോർട്ട് കോർപറേഷന് സ്വന്തമായി.

കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും മുദ്രയും കേരളത്തിന് അനുവദിച്ചതായുള്ള ഉത്തരവിന്‍റെ പകര്‍പ്പു ലഭിച്ച ശേഷം നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും സാധ്യമായ എല്ലാ വഴികളും തേടുമെന്നും ഗതാഗതവകുപ്പിെൻറ ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി പറഞ്ഞു. കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തിന്‍റെ  പേരിൽ അനാവശ്യമായ വിവാദമാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ സൗഹാർദപരമായ സമീപനം ഉണ്ടായിരിക്കണം. സ്വകാര്യ കമ്പനികൾക്ക് ട്രേഡ് മാർക്കുകൾ അവരുടെ കച്ചവടത്തിന് നിർണായകമായിരിക്കും. എന്നാൽ, കർണാടക, കേരള ട്രാൻസ്പോർട്ട് കോർപറേഷനുകൾ ലാഭത്തിനും മത്സരത്തിനും മുഖ്യപരിഗണന നൽകാതെ ജനങ്ങൾക്കുവേണ്ടിയാണ് സർവീസ് നടത്തുന്നത്. അതിനാൽ ഈ വിഷയം ഒരു സംസ്ഥാനവും അവരുടെ അഭിമാന പ്രശ്നമായി കാണരുത്. ഇത് കേരളത്തിന് ആഘോഷിക്കാനുള്ള കാര്യമല്ല. തർക്കം അനാവശ്യമായി വലുതാകാതെ അവസാനിപ്പിക്കണമെന്നും ലക്ഷ്മൺ സവാദി പറഞ്ഞു.

തർക്കം അനാവശ്യമാണെന്നാണ് ഇപ്പോഴത്തെ കർണാടക ഗതാഗതമന്ത്രിയുടെ പ്രസ്താവനയെങ്കിലും 2014ൽ വിവാദം തുടങ്ങിവെച്ചത് കർണാടകയാണെന്നതാണ് വൈരുധ്യം. 1965 മുതൽ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കർണാടക 1973 മുതലാണ് കെ.എസ്.ആർ.ടി.സി എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്. ദശാബ്​ദങ്ങളായി ഇരു ട്രാൻസ്പോർട്ട് കോർപറേഷനുകളും കെ.എസ്.ആർ.ടി.സി എന്ന് ഉപയോഗിക്കുന്നുണ്ട്. ഇതിനിടയിൽ കൺട്രോളർ ജനറൽ ഒാഫ് പേറ്റൻറസിലും ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്കിലും കെ.എസ്.ആർ.ടി.സി എന്ന ട്രേഡ് മാർക്ക് കർണാടക രജിസ്​റ്റർ ചെയ്തു.

തുടർന്ന് 2014ലാണ് കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കരുതെന്ന് കാണിച്ച് കർണാടക കേരളത്തിന് നോട്ടീസ് അയക്കുന്നത്. ഇതിനെതിരെ അന്നത്തെ കേരള ആര്‍.ടി.സി എം.ഡി. ആൻറണി ചാക്കോ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് അപേക്ഷ നല്‍കി. ട്രേഡ് മാർക്ക് അവകാശത്തിനായി 2014ൽ കർണാടക നീക്കം നടത്തിയില്ലായിരുന്നെങ്കിൽ ഇരു സംസ്ഥാനങ്ങൾക്കും ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിൽ തടസമുണ്ടാകുമായിരുന്നില്ല. ഇരു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ചർച്ച നടത്തി ഇനിയും നിയമപോരാട്ടത്തിലേക്ക് േപാകാതെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന അഭിപ്രായവും ശക്തമാണ്.


Tags:    
News Summary - karnataka will try legal steps to get ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.