ബംഗളൂരു: കേന്ദ്ര സർക്കാറിെൻറ മാതൃകാ വാടക നിയമം പരിഷ്കരിച്ച് നടപ്പാക്കാൻ കർണാടക ഒരുങ്ങുന്നു. നിയമം നടപ്പാക്കുക വഴി വാടകക്കാരും ഉടമകളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് റവന്യൂ മന്രതി ആർ. അശോക പറഞ്ഞു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വാടക നിയമം ലളിതവത്കരിക്കാനാണ് സർക്കാറിെൻറ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതി/ വാടകനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊപ്പോസൽ ഘട്ടത്തിലാണെന്നും ഒൗദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, വാടക നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാറിന് ഒരു പങ്കുണ്ടായിരുന്നു. എന്നാൽ, പുതിയ വാടക നിയമ പ്രകാരം, ഇരു കക്ഷികളും (ഉടമകളും താമസക്കാരും) വാടക നിശ്ചയിക്കണം. കരാറിലെത്തിയ ശേഷം അത് നിയമപരമായി രജിസ്റ്റർ ചെയ്യുകയും ഈ വിവരം റവന്യു വകുപ്പിെൻറ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
സാധാരണ ബംഗളൂരുവിലടക്കം വാടകയിനത്തിൽ നിക്ഷേപമായി 10 മാസത്തെ വാടകയാണ് വാങ്ങാറുള്ളത്. പുതിയ വാടക നിയമം പ്രാബല്യത്തിൽ വന്നാൽ വീടുകൾക്ക് രണ്ടു മാസെത്ത വാടകയിൽ കൂടുതൽ ഡെപ്പോസിറ്റ് തുകയായി വാങ്ങാനാവില്ല. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ആറ് മാസത്തെ വാടകയാണ് നിക്ഷേപത്തുക. വാടകക്കരാറിന് പ്രാമുഖ്യം നൽകുന്നതാണ് പുതിയ വാടക നിയമമെന്നും ഇതുസംബന്ധിച്ച തർക്കങ്ങൾ തീർപ്പാക്കാൻ വാടക അതോറിറ്റി
രൂപവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടെങ്കിൽ രണ്ടുമാസത്തിനകം ഉദ്യോഗസ്ഥർ പരിഹരിക്കും. ഇതിനായി പരമാവധി മൂന്ന് ഹിയറിങ് വരെ മാത്രമേ അനുവദിക്കൂ. റെൻറ് അതോറിറ്റി, റെൻറ് കോടതി, റെൻറ് ട്രൈബ്യുണല്‍ എന്നിവയാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.
നിലവിൽ ബംഗളൂരുവിൽ ഉയർന്ന വാടക കാരണം മിക്ക വാടകക്കെട്ടിടങ്ങളും കാലിയായി കിടക്കുകയാണെന്നും പുതിയ നിയമം നിലവിൽ വന്നാൽ ഉടമകൾക്ക് വാടകക്കാരെ ലഭിക്കുകയും വാടക നിരക്ക് കുറയുകയും െചയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബംഗളൂരു, ൈമസൂരു, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഭൂരിഭാഗം പേരും വാടകക്കെട്ടിടങ്ങളിലാണ് കഴിയുന്നത്. വിദ്യാർഥികളും ചെറുകിട ജോലികളും ചെയ്യുന്നവരടക്കമുള്ളവർക്ക് പലപ്പോഴും വാടക വീടുകള്‍ക്കുള്ള നിക്ഷേപത്തുക വലിയ ബാധ്യതയാവാറുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ധാരാളം പേർ വാടക വീടുകള്‍ ഒഴിഞ്ഞ് നാടുകളിലേക്ക് മടങ്ങിയിരുന്നു. റവന്യു വകുപ്പിെൻറ കണക്ക് പ്രകാരം ബംഗളൂരുവില്‍ മാത്രം മൂന്ന് ലക്ഷത്തോളം വാടക വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കര്‍ണാടകത്തില്‍ മൊത്തം 7.59 ലക്ഷം വാടക വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. രാജ്യത്ത് ഒഴിഞ്ഞ വാടക വീടുകളുള്ള നാലാമത്തെ സംസ്ഥാനം കൂടിയാണ് കര്‍ണാടക.
ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മാതൃക വാടക നിയമമാണ് സംസ്ഥാനത്ത് ചില പരിഷ്‌കാരങ്ങളോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത രേഖകള്‍ പ്രകാരമുള്ള കാലാവധി കഴിയാതെ താമസക്കാരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കാന്‍ സാധിക്കില്ലെന്നതും ഉടമസ്ഥരുടെ സമ്മതമില്ലാതെ വാടക വീടുകളില്‍ ഒരു വിധ നിര്‍മാണ പ്രവൃത്തികളും നടത്താന്‍ പാടില്ലെന്നതും പുതിയ വാടക നിയമത്തിെൻറ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.