ബംഗളൂരു: മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് ജെ.ഡി.എസിനും കോൺഗ്രസിനുമിടയിൽ അഭിപ്രായ ഭിന്നതകൾ മൂർഛിക്കുന്നുവെന്ന വാർത്തകൾക്കിടെ ഇരുപാർട്ടികളും ഇന്ന് ബംഗളുരുവിൽ യോഗം ചേരും. തിങ്കളാഴ്ച ഡൽഹിയിലെത്തി നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയേയും കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗന്ധിയേയും സന്ദർശിച്ചു. സഖ്യ സർക്കാരിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഒരു കോമൺ മിനിമം പ്രോഗ്രാം രൂപീകരിക്കാനും ഇരുപാർട്ടികളും തമ്മിൽ ധാരണയായി.
സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകാമെന്ന് ജെ.ഡി.എസ് സമ്മതിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി ചുമതലയേൽപ്പിച്ചു.
ഇതിനിടെ ഏഴുതവണ എം.എൽ.എയായ റോഷൻ ബെയ്ഗിനെയോ മറ്റേതെങ്കിലും മുസ്ലിം എം.എൽ.എമാരെയോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ചില മുസ്ലിം സംഘടനകൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സഖ്യസർക്കാരിന്‍റെ ആദ്യ ചുമതല സ്പീക്കറെ തെരഞ്ഞെടുക്കലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിശ്വാസ വോട്ടാണ് അടുത്ത ലക്ഷ്യം. അതിനുശേഷം മാത്രമേ മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.