കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ; ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽവന്നു. ചൊവ്വാഴ്ച മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിൽ ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് ഒപ്പിട്ടു.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയോഗം ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. ഓർഡിനൻസ് ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സർക്കാർ നീക്കം.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സർക്കാർ ഓർഡിനൻസുമായി മുന്നോട്ടുപോയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് കഴിഞ്ഞ ഡിസംബർ 23ന് മതപരിവർത്തന നിരോധന ബിൽ (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ-2021) കർണാടക നിയമസഭയിൽ പാസാക്കിയെങ്കിലും ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായതിനാൽ ബിൽ അവതരിപ്പിച്ചിരുന്നില്ല.

തുടർന്ന് ജെ.ഡി-എസിന്റെ പിന്തുണയോടെ ഉപരിസഭയിൽ കോൺഗ്രസിന്റെ ചെയർമാനെ ബി.ജെ.പി പുറത്താക്കി മേൽക്കൈ നേടിയിരുന്നു. ബില്ലിലെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് ഓർഡിനൻസ്. അടുത്ത സമ്മേളനത്തിൽ നിയമ നിർമാണ കൗൺസിലിൽ ബിൽ പാസാക്കുന്നതുവരെ ഓർഡിൻസ് നിലവിലുണ്ടാകും.

75 അംഗങ്ങളുള്ള ഉപരിസഭയിൽ നിലവിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി കേവല ഭൂരിപക്ഷത്തിന് ഒരുസീറ്റ് മാത്രം അകലെയാണ്. ഒഴിവുള്ള ഏഴ് സീറ്റുകളിലേക്ക് ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പാക്കിയാണ് ബി.ജെ.പി ഓർഡിനൻസുമായി രംഗത്തുവരുന്നത്.

Tags:    
News Summary - Karnataka governor gives his nod to ordinance on anti-conversion bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.