ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക ഉയർത്തി കർണാടക സർക്കാർ. നേരത്തെ പ്രഖ്യാപിച്ച തുക പത്ത് ലക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ 25 ലക്ഷമായി ഉയർത്തിയിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഈ വർഷത്തെ ഐ.പി.എൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ അനുമോദിക്കുന്നതിനായി ജൂൺ നാലിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
35,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിലേക്ക് രണ്ടര ലക്ഷംപേർ എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. ജനക്കൂട്ടത്തെ പൂർണമായും നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.
സംഭവത്തിൽ കർണാടക സർക്കാർ കർശന നടപടിയെടുത്തു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) മാർക്കറ്റിങ് ആൻഡ് റവന്യൂ മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്നു ജീവനക്കാർ എന്നിവരെ അറസ്റ്റ് ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ. ഗോവിന്ദരാജ് എം.എൽ.സിയെ അടിയന്തര പ്രാബല്യത്തോടെ നീക്കി. ദാരുണമായ ദുരന്തത്തിൽ സംഭവിച്ച ഗുരുതര ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാട്ടി അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്) ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.