ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥികളെ നിർത്താൻ ബി.ജെ.പി നേതാവും സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ. സുധാകർ ജെ.ഡി-എസ് നിയമസഭകക്ഷി നേതാവായ എച്ച്.ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ ജെ.ഡി-എസ് സി.എം. ഇബ്രാഹിമിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കട്ടെയെന്നും സുധാകർ പറഞ്ഞു.
ബി.ജെ.പി കർണാടകയിൽ ബ്രാഹ്മണ മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയെ പരിഗണിക്കുന്നുവെന്ന എച്ച്.ഡി. കുമാരസ്വാമി പറഞ്ഞതിന് മറുപടിയായാണ് സുധാകറിന്റെ പ്രസ്താവന. പ്രൾഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് ബി.ജെ.പി മന്ത്രി ബി. ശ്രീരാമുലു പ്രതികരിച്ചു.
എല്ലാ സമുദായത്തിന്റെയും എല്ലാ മതക്കാരുടെയും നേതാവാണ് പ്രൾഹാദ് ജോഷി. ദലിത് സമുദായത്തിന് സംവരണത്തിനായി ആത്മാർഥ ശ്രമം നടത്തിയയാളാണ് അദ്ദേഹം. ബ്രാഹ്മണ സമുദായത്തിനപ്പുറം അദ്ദേഹം ജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്.
ജോഷിയെ പെഷവാകളുമായി ചേർത്തുള്ള കുമാരസ്വാമിയുടെ പരാമർശം അനാവശ്യമായെന്നും ശ്രീരാമുലു പറഞ്ഞു. ജെ.ഡി-എസിന്റെ പഞ്ചരത്ന യാത്രയെ പരിഹസിച്ച് പ്രൾഹാദ് ജോഷി നടത്തിയ പ്രസ്താവനക്കുപിന്നാലെ എച്ച്.ഡി. കുമാരസ്വാമി നൽകിയ മറുപടി ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
‘ജെ.ഡി-എസ് പഞ്ചരത്ന യാത്രയല്ല; നവരത്ന യാത്രയാണ് നടത്തേണ്ടതെന്നും ദേവഗൗഡയുടെ അടുത്ത കുടുംബാംഗങ്ങളായ എട്ടോ ഒമ്പതോ പേർ ജെ.ഡി-എസിലുണ്ടെന്നുമായിരുന്നു ജോഷിയുടെ വിമർശനം. ബ്രാഹ്മണ സമുദായാംഗമായ പ്രൾഹാദ് ജോഷിയെ മുൻനിർത്തി കർണാടകയിൽ ബ്രാഹ്മണ മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ആർ.എസ്.എസ് ശ്രമമുണ്ടെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.
ജോഷിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടക്കുന്നുവെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എട്ട് ഉപ മുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്താൻ ബി.ജെ.പി ആലോചിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ചർച്ചകൾ ഡൽഹിയിലും ആർ.എസ്.എസ് ആസ്ഥാനത്തും നടന്നതായും കുമാരസ്വാമി വെളിപ്പെടുത്തി. തുടർന്ന് അദ്ദേഹം നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്.
‘‘പ്രൾഹാദ് ജോഷി നമ്മുടെ സംസ്കാരത്തിന് ചേർന്നയാളല്ല. പെഷവായുടെ ജനിതകമുള്ള ഒരാളെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം, ശൃംഗേരിയിലെ ചന്ദ്രമൗലേശ്വര ക്ഷേത്രം നശിപ്പിക്കുന്നതിലും ഛത്രപതി ശിവജിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും പെഷവാകൾക്ക് പങ്കുണ്ട്.
ബി.ജെ.പിയിൽ ‘പാർതീനിയം ചെടി’യെ പോലെയാണ് പ്രൾഹാദ് ജോഷി വളർന്നത്’’ കുമാരസ്വാമി പരിഹസിച്ചു. മറാത്ത സാമ്രാജ്യത്തിലെ സവർണ ബ്രാഹ്മണ ഭരണനേതൃത്വമായ പെഷവാകളെ സൂചിപ്പിച്ചായിരുന്നു കുമാരസ്വാമിയുടെ ‘പെഷവായുടെ ജനിതക’ പ്രയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.