നാളെ കർണാടക ബന്ദ്; മലയാളി യാത്രക്കാരെയും ബാധിക്കും

ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകാൻ വീണ്ടും കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) ഉത്തരവിട്ടതോടെ കന്നഡ സംഘടനകൾ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച കർണാടക ബന്ദ് കടുക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്.

കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകാനുള്ള നിർദേശത്തിനെതിരെയും മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികളിൽ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കന്നഡ സംഘടന നേതാവും മുൻ എം.എൽ.എയുമായ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് കർണാടക ബന്ദ്. രണ്ടായിരത്തിലേറെ കന്നഡ അനുകൂല സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം.

പൊതുഗതാഗതം, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചേക്കാം. എന്നാൽ, ബന്ദിന്റെ ഭാഗമായി സ്കൂളുകൾ അടച്ചിടില്ല. നേരത്തെ സ്കൂളുകൾ അടച്ചിടണമെന്ന കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസിന്റെ ആഹ്വാനം പിൻവലിച്ചു.

ബസുകൾ, ടാക്സികൾ, മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെ ബന്ദ് ബാധിക്കും. അതിനാൽ പൊതുജനങ്ങൾക്ക് യാത്രാ തടസം ​നേരിടേണ്ടിവരും. അന്തർസംസ്ഥാന യാത്രയെയും ബന്ദ് ബാധിച്ചേക്കും. പ്രത്യേകിച്ച് കർണാടക-തമിഴ്നാട് അതിർത്തിയിലെ അത്തിബെലെ മേഖലയിൽ വാഹന ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ ഹോട്ടലുകൾ അടച്ചിടണമെന്ന് ബന്ദ് അനുകൂലികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ കർണാടകക്ക് നൽകിയ നിർദേശമാണ് പ്രതിഷേധത്തിന്റെ കാരണം. കാവേരി വിഷയത്തോടൊപ്പം മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികൾക്കും അനുമതി വേഗത്തിലാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ബുധനാഴ്ച മുതൽ 15 ദിവസം 12,000 ക്യുസെക്സ്‌ വിതം കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകാനാണ് ചൊവ്വാഴ്ച സി.ഡബ്ല്യു.ആർ.സി. ഉത്തരവിട്ടത്. ദിവസം 3500 ക്യുസെക്സ് ജലം വിട്ടുകൊടുക്കാൻ സി.ഡബ്ല്യു.ആർ.സി. കഴിഞ്ഞ മാസം 28ന് ഉത്തരവിട്ടിരുന്നു. ഇത് കർണാടകത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് കന്നഡ സംഘടനകൾ ബെംഗളൂരുവിൽ സംയുക്ത യോഗം ചേർന്ന് കർണാടകബന്ദിന് ആഹ്വാനം ചെയ്തത്.

ആഗസ്റ്റ് 13ന് രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ബന്ദ് നടക്കുമെന്ന് വട്ടൽ നാഗരാജ് മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. രണ്ടായിരത്തിലധികം കന്നഡ അനുകൂല സംഘടനകൾ ഇതിനകം പിന്തുണ നൽകിയിട്ടുണ്ടെന്നും എണ്ണം 3,000 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബന്ദ് പിൻവലിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പ്രതിഷേധം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നും റദ്ദാക്കില്ലെന്നും നാഗരാജ് പറഞ്ഞു. കടകള്‍, ബി‌.എം‌.ടി‌.സി ബസ് സർവിസുകൾ എന്നിവയെ ബാധിക്കും. ഓട്ടോറിക്ഷകൾ, ടാക്സികൾ, ആപ്പ് അധിഷ്ഠിത ക്യാബ് സർവിസുകൾ എന്നിവ ഭാഗികമായി പ്രവർത്തിക്കും. ആശുപത്രികൾ, ഫാർമസികൾ, ആംബുലൻസ് സേവനങ്ങൾ, പാൽ വിതരണം, പഴങ്ങൾ, പച്ചക്കറി വിതരണം എന്നിവയുൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - നാളെ കർണാടക ബന്ദ് | മലയാളി യാത്രക്കാരെയും ബാധിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.