‘ഇന്ത്യ ഇതിന് വലിയ വില നൽകേണ്ടിവരും’; അദാനിക്കെതിരായ കേസ് തള്ളിയതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ അമേരിക്കൻ കോടതി തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങിയ പ്രധാനമന്ത്രി രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിക്കുകയായിരുന്നുവെന്നും വലിയ വിലയാണ് ഇന്ത്യ ഇതിന് നൽകേണ്ടി വരുകയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പുറത്തുവരുന്ന വിവരങ്ങൾക്കപ്പുറം ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഗൗതം അദാനി, സാഗർ അദാനി, അവരുടെ സഹപ്രവർത്തകനായ വിനീത് ജെയിൻ എന്നിവർക്കെതിരെയുള്ള ക്രിമിനൽ കുറ്റാരോപണങ്ങൾ അമേരിക്കൻ സർക്കാരിന്റെ തന്നെ ആവശ്യപ്രകാരം യു.എസ് കോടതി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് യു.എസ് ഡിസ്ട്രിക്റ്റ് കോടതിയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ റൂൾ 48(എ) പ്രകാരമുള്ള അപേക്ഷ അംഗീകരിച്ചുകൊണ്ട് വിചാരണ കൂടാതെ കേസ് അവസാനിപ്പിച്ചത്. സെക്യൂരിറ്റീസ് ഫ്രോഡ് കോൺസ്പിറസി, വയർ ഫ്രോഡ് കോൺസ്പിറസി, സെക്യൂരിറ്റീസ് ഫ്രോഡ് തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്. വിചാരണ നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതാണ് കോടതിയുടെ ഉത്തരവ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഈ കുറ്റങ്ങൾ വീണ്ടും ചുമത്താൻ കഴിയില്ല. ഇതോടൊപ്പം യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് കുറ്റം സമ്മതിക്കാതെ തന്നെ സിവിൽ കേസുകൾ അവസാനിപ്പിക്കാൻ 1.8 കോടി ഡോളർ (18 മില്യൺ ഡോളർ) അദാനി ഗ്രൂപ്പ് യു.എസ് സർക്കാരിലേക്ക് പിഴയായി നൽകും.

കോടതി വിധിക്ക് പിന്നാലെ യു.എസ് കോടതി വിധിയെ സ്വാഗതം ചെയ്ത് ഗൗതം അദാനി രംഗത്തെത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയോട് വലിയ ബഹുമാനമുണ്ടെന്നും സത്യത്തിലും നിഷ്പക്ഷതയിലും അധിഷ്ഠിതമായ നിയമസംവിധാനത്തിലുള്ള വിശ്വാസം ഈ പ്രയാസകരമായ ഘട്ടത്തിലുടനീളം തങ്ങൾക്ക് കരുത്തേകിയെന്നും അദാനി എക്‌സിൽ കുറിച്ചു.

ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടിയെടുക്കാൻ 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും, അഴിമതി വിരുദ്ധ നിലപാടുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് അമേരിക്കൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു അദാനി ഗ്രൂപ്പിനെതിരെ 2024ൽ യു.എസ് നീതിന്യായ വകുപ്പ് ഉന്നയിച്ച കുറ്റാരോപണം. എന്നാൽ, അദാനി ഗ്രൂപ്പിനെതിരെ തുടർനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിക്കുകയായിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ഇത്തരമൊരു ആരോപണം ആദ്യമേ ചുമത്തേണ്ടതില്ലായിരുന്നുവെന്ന് യു.എസ് പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ട്രെന്റ് മക്കോറ്ററും പിന്നീട് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - അദാനിക്കെതിരായ കേസ് തള്ളിയതിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.