ലഡാക്ക്: കാർഗിൽ വിജയ് ദിവസിന്റെ 24-ാം വാർഷികവും 1999-ലെ കാർഗിൽ യുദ്ധത്തിൽ മരിച്ച 527 സൈനികരുടെ രക്തസാക്ഷിത്വവും പ്രമാണിച്ച് ചൊവ്വാഴ്ച ലഡാക്കിലെ ദ്രാസിൽ രണ്ട് ദിവസത്തെ അനുസ്മരണ പരിപാടികൾക്ക് തുടക്കമായി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. കാർഗിൽ സൈനികരുടെ സ്മരണാർത്ഥം നിർമിച്ച 'ഹട്ട് ഓഫ് റിമെംബ്രൻസ്' മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു. നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. തുടർന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ സാന്നിധ്യത്തിൽ സാംസ്കാരിക പരിപാടിയും നടന്നു.
കാർഗിൽ വിജയ് ദിവസ് ഇന്ത്യയിലെ ധീര ജവാന്മാരുടെ വീരഗാഥയെ ഓർമ്മിപ്പിക്കുന്നു. അവർ എന്നും രാജ്യത്തിന് പ്രചോദനമായി തുടരും. ഈ പ്രത്യേക ദിനത്തിൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ വണങ്ങുന്നു. ഇന്ത്യ നീണാൾ വാഴട്ടെ! -പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി എന്നിവരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. കാർഗിൽ യുദ്ധസ്മാരകത്തിന് മുകളിലൂടെ പുഷ്പ ദളങ്ങൾ വർഷിച്ച് ആർമി ഏവിയേഷന്റെ നാല് എം.ഐ.ജി 29 വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും പറന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. 'ഇന്ത്യൻ സൈന്യത്തിന്റെ സമാനതകളില്ലാത്ത വീര്യത്തിന്റെയും അവിശ്വസനീയമായ കാര്യക്ഷമതയുടെയും അചഞ്ചലമായ അച്ചടക്കത്തിന്റെയും ഉന്നതമായ ചൈതന്യത്തിന്റെയും മഹത്തായ പ്രതീകമായ കാർഗിൽ വിജയ് ദിവസത്തിൽ രാഷ്ട്രസേവനത്തിൽ തങ്ങളുടെ സകലതും ത്യജിച്ച എല്ലാ വീര ജവാന്മാർക്കും പ്രണാമം!' - യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയം പ്രമാണിച്ച് എല്ലാ വർഷവും ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. 1999 മെയ് മുതൽ ജൂലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷൻ ബദർ എന്ന പേരിലായിരുന്നു പാക് നീക്കം. കിഴക്കൻ കമാൻഡിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു സംഭവമാണ് കാർഗിൽ വിജയ് ദിവസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.