ബംഗളൂരു: രാജ്യത്ത് ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ െഎക്യത്തിന് ആഹ്വാനം നൽകി കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാർ രാജിവെച്ചൊഴിയുന്നത് ഇന്ത്യൻ ജനാധിപത്യപ്രക്രിയക്ക് ആശങ്ക ഉയർത്തി. ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റാൻ ജെ.ഡി-എസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നടത്തിയ നീക്കം ദേശീയ രാഷ്ട്രീയത്തിൽ കൈയടി നേടിയെങ്കിലും പ്രായോഗികതലത്തിൽ പ്രവർത്തനം കാണാതെപോയതാണ് പ്രതിസന്ധിയിലേക്കും ഒടുവിൽ രാജിയിലേക്കും നയിച്ചത്.
കോൺഗ്രസ്- ജെ.ഡി-എസ് തമ്മിലടിയും ഭരണത്തിലെ മെല്ലെപ്പോക്കും കരുവാക്കി ബി.ജെ.പി അവസരം മുതലെടുക്കുകയായിരുന്നു. 2018 മേയ് 23ന് ബംഗളൂരു വിധാൻ സൗധ അങ്കണത്തിൽ അന്നത്തെ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി, എൻ. ചന്ദ്രബാബു നായിഡു, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ, ജെ.ഡി-എസ് അധ്യക്ഷൻ ദേവഗൗഡ, രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ അജിത് സിങ്, ജെ.ഡി-യു അധ്യക്ഷൻ ശരദ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, നാഷനൽ കോൺഫറൻസ് നേതാവ് മുബാറക് ഗുൽ, മുസ്ലിംലീഗ് എം.പി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ അണിനിരന്ന ചരിത്ര മുഹൂർത്ത വേദിയിലാണ് എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെട്ട സഖ്യം േലാക്സഭ ഉപതെരഞ്ഞെടുപ്പിൽ ബെള്ളാരി ബി.ജെ.പിയിൽനിന്ന് പിടിച്ചെടുത്തും മൈസൂരു, ബംഗളൂരു, തുമകുരു കോർപറേഷനുകളിൽ ഭരണം പിടിച്ചും നേട്ടമുണ്ടാക്കിയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ്, സ്ഥാനാർഥി നിർണയം മുതൽ തീരുമാനങ്ങൾ പാളി. തർക്കങ്ങൾ തീർത്ത് പ്രചാരണത്തിനിറങ്ങിയപ്പോഴേക്കും ബി.ജെ.പി പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തി. ഫലത്തിലും ഇത് പ്രതിഫലിച്ചു. ഇരു പാർട്ടികൾക്കും കനത്ത തോൽവി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ലഭിച്ച മൃഗീയ ഭൂരിപക്ഷമാണ് കർണാടകയിൽ ഒാപറേഷൻ താമര നടപ്പാക്കാൻ ബി.ജെ.പിക്ക് ആത്മവിശ്വാസമേകിയത്. സർക്കാറിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം തെളിഞ്ഞിട്ടും പാർലമെൻറിലെ ബഹളമൊഴിച്ചാൽ പ്രതിപക്ഷത്തെ ബി.ജെ.പിക്കെതിരെ ഒരുമിപ്പിക്കാൻ കോൺഗ്രസിനുമായില്ല. അധ്യക്ഷൻ രാജിവെച്ചൊഴിഞ്ഞത് അണികളും പിന്തുടരുന്നുവെന്ന് ബി.ജെ.പി പാർലമെൻറിൽ ഒാപറേഷൻ താമരയെ ലഘൂകരിച്ചു. ഇതേ മറുപടിയാണ് നിയമസഭയിലും ആവർത്തിച്ചത്. വൈകാതെ മധ്യപ്രദേശ് അടക്കം മറ്റു ചില സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന ഭരണഅട്ടിമറിയുടെ പരീക്ഷണംകൂടിയാണ് ‘കർണാടക മോഡൽ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.