മായാവതി

'വന്ദേമാതരം ചർച്ച ചെയ്യുന്നതിന് പകരം ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കൂ'; വിമർശനവുമായി മായാവതി

ലക്നൗ: ദേശീയ ഗാനമായ വന്ദേമാതരം പൂർണമായി ആലപിക്കണമോ ആദ്യ രണ്ട് ചരണങ്ങൾ മാത്രം മതിയോ എന്നതിനെച്ചൊല്ലി രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ ശരിയായ പ്രവണതയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഇത്തരം വൈകാരിക വിവാദങ്ങൾക്ക് പിന്നാലെ പോകാതെ, യുവാക്കളുടെ തൊഴിലില്ലായ്മ ഉൾപ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും രാഷ്ട്രീയ പാർട്ടികളോടും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ നിയമം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ലെന്ന് എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ മായാവതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം മാറുമ്പോൾ മുൻ സർക്കാരുകൾ കൊണ്ടുവന്ന നിയമങ്ങളിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയ പാർട്ടികൾ പതിവാക്കിയിട്ടുണ്ട്. സ്വന്തം ഭരണപരാജയങ്ങളിൽ നിന്നും വീഴ്ചകളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനുമാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് അവർ ആരോപിച്ചു.

രാജ്യത്തെ യുവാക്കൾ അനുഭവിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മ, വിദ്യാർഥികളുടെയും യുവതലമുറയുടെയും ആശങ്കകൾ എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടത്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇത്തരം അടിയന്തര ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാറുകൾ ശ്രമിക്കേണ്ടതെന്നും മായാവതി വ്യക്തമാക്കി.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനവും അതിനെതിരായ ബിജെപിയുടെ വിമർശനങ്ങളും വലിയ രാഷ്ട്രീയ പോരിന് വഴിവെച്ച പശ്ചാത്തലത്തിലാണ് ബിഎസ്പി അധ്യക്ഷയുടെ പ്രതികരണം.

Tags:    
News Summary - 'Debate Over Vande Mataram Not Right, Focus on Public Issues': Mayawati to Centre and States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.