സോനം വാങ്ചുക് നിരാഹാര സമരത്തിൽ
ന്യൂഡൽഹി: പരിസ്ഥിതി -വിദ്യാഭ്യാസ പ്രവർത്തകനായ സോനം വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവെച്ച് ഡൽഹി ഹൈകോടതി. നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത് ന്യായമാണെന്നും വാങ്ചുക് നിലവിൽ തടങ്കലിലല്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാറിനും ഡൽഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച വിശദമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനും ആശുപത്രി അധികൃതർക്കും കോടതി നിർദേശം നൽകുകയും ചെയ്തു. നിലവിൽ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സ തുടരണമെന്നും ചികിത്സയിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇഷ്ടമുള്ള ആശുപത്രിയും ഡോക്ടർമാരെയും തിരഞ്ഞെടുക്കുന്നതിൽ നിന്ന് സർക്കാർ എന്തിനാണ് അദ്ദേഹത്തെ തടയുന്നതെന്ന് വാങ്ചുകിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. ലഡാക്കിൽ 35 ദിവസത്തോളം സമരം നടത്തിയപ്പോൾ തിരിഞ്ഞുനോക്കാത്ത കേന്ദ്ര സർക്കാർ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വാങ്ചുകിന്റെ സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. വാങ്ചുക്കിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന സമയത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്ന മുറിയിലടക്കം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും കബിൽ സിബൽ വാദിച്ചു.
കുടുംബാംഗങ്ങളുടെ സന്ദർശനത്തിനിടയിലും പൊലീസ് സാന്നിധ്യമുണ്ടെന്ന ആശങ്ക ഹരജിക്കാർ ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ തുടരുന്നത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
ജൂൺ 28 മുതൽ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ നിരാഹാര സമരത്തിലായിരുന്നു സോനം വാങ്ചുക്. കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിലെ സമരം. വാങ്ചുക്കിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് സോനം വാങ്ചുക് ആശുപത്രിയിൽ നിയമവിരുദ്ധ തടങ്കലിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്‌മോ കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. ചികിത്സിച്ചിരുന്ന ഡോക്ടർമാർക്കും അഭിഭാഷകർക്കും അദ്ദേഹത്തെ കാണാൻ അനുവദിക്കണം, ചികിത്സയിൽ സുതാര്യതയില്ല, ഡിസ്ചാർജ് വേണമെന്നും അവർ കോടതിയോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.