ന്യൂഡൽഹി: സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യ കുമാർ, ഗുജറാത്ത് എം.എൽ.എയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറുമായ ജിഗ്നേഷ് മേവാനി എന്നിവർ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. സെപ്റ്റംബർ 28ന് ഇരുവരും കോൺഗ്രസിൽ ചേരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം.
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇതേക്കുറിച്ച് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാൻ തയാറാകാതിരുന്ന കനയ്യ കുമാർ കൂടിക്കാഴ്ച നിഷേധിച്ചില്ല. മേവാനിയെ കോൺഗ്രസ് ഗുജറാത്ത് വർക്കിങ് പ്രസിഡന്‍റാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.
ദലിത് രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ജിഗ്നേഷ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഗുജറാത്തിൽ ജിഗ്നേഷ് മത്സരിച്ചുജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
2019 തെരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സി.പി.ഐയുടെ കോട്ടയായിരുന്ന ബിഹാറിലെ ബേഗുസരായിയിൽ കനയ്യകുമാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.
സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കൂടിയായ കനയ്യ കുമാർ കോണ്‍ഗ്രസിൽ ചേരുന്നെന്ന പ്രചാരണം അസംബന്ധമെന്നാണ് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദർശിച്ചിരുന്നു.
'ഞാൻ കനയ്യയോട് അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചു. അദ്ദേഹം അതിന് വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തു.ഞങ്ങൾ ഇതേപറ്റി ചർച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ അഭ്യൂഹങ്ങളെ അപലപിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ദേശീയ എക്സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് അദ്ദേഹം. ഞങ്ങളുടെ പാർട്ടിയുടെ മുതൽക്കൂട്ടാണ്. ദേശീയ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ അദ്ദേഹത്തിന് ഏതൊരു രാഷ്ട്രീയ നേതാവുമായും ചർച്ച നടത്താൻ സ്വാതന്ത്ര്യമുണ്ട്. കനയ്യ സീതാറാം യച്ചൂരിയെ കണ്ടാൽ നിങ്ങൾ സംശയിക്കുമോ? നേരത്തേ മറ്റു രാഷ്ട്രീയ നേതാക്കളുമായി കനയ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്' എന്നായിരുന്നു രാജയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.