ഭരണഘടനയുടെ 130ാം ഭേദഗതി ബില്ലിലെ വ്യവസ്ഥ മയപ്പെടുത്തണമെന്ന് ജെ.പി.സി

ന്യൂഡൽഹി: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും തുടർച്ചയായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നത് സസ്‍പെൻഷനിൽ പരിമിതപ്പെടുത്തണമെന്ന് ശിപാർശ. ഇതിനായുള്ള ഭരണഘടനയുടെ 130ാം ഭേദഗതി ബില്ലിലെ നിർദിഷ്‍ട വ്യവസ്ഥ മയപ്പെടുത്തണമെന്ന് വിഷയം പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) നിർദേശിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും തുടർച്ചയായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നത് സസ്‍പെൻഷനിൽ പരിമിതപ്പെടുത്തണമെന്നാണ് ശിപാർശ. ഭേദഗതി ബില്ലിന്‍റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത് മിക്ക പ്രതിപക്ഷ കക്ഷി നേതാക്കളും ബി.ജെ.പി എം.പി അപരാജിത സാരംഗി നേതൃത്വം നൽകുന്ന ജെ.പി.സിയിൽ ചേരാതെ വിട്ടുനിൽക്കുകയാണ് ചെയ്തത്.

അഞ്ച് ശിപാർശകളാണ് സമിതി മുന്നോട്ടുവെക്കുന്നത്. ഉന്നതസ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ നീക്കം ചെയ്യണമെന്ന വ്യവസ്ഥക്കുപകരം സസ്‍പെൻഡ് ചെയ്യുകയെന്ന് ആക്കണമെന്നാണ് അതിലൊന്ന്. നീക്കം ചെയ്യുമെന്നോ മന്ത്രി അല്ലാതാകുമെന്നോ ഉള്ള പ്രയോഗം അന്തിമ തീർപ്പിന്‍റെ തോന്നലാണ് ഉളവാക്കുക. എന്നാൽ, സസ്‍പെൻഷനാണെങ്കിൽ അത് പിൻവലിച്ചേക്കാമെന്ന ധ്വനിയുണ്ടെന്നാണ് വിശദീകരണം.

ഗുരുതരമായ ക്രിമിനൽ കുറ്റത്തിന്‍റെ നിർവചനം അഞ്ചുവർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നാക്കണമെന്നും ശിപാർശയുണ്ട്. കുറ്റമുക്തമാക്കുകയോ വെറുതെ വിടുകയോ നിർദിഷ്‍ട സമയപരിധിക്കുള്ളിൽ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ സസ്പെൻഷൻ അവസാനിക്കണം. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരുടെ കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നാണ് മറ്റൊരു നിർദേശം.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലായാൽ ഉണ്ടാകാവുന്ന അനന്തര നടപടികളെക്കുറിച്ച് ഭരണഘടനയും 1951ലെ ജനപ്രാതിനിധ്യ നിയമവും വിശദമാക്കുന്നില്ലെന്ന് സമിതിയുടെ കരട് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

Tags:    
News Summary - JPC Recommends Softening 130th Amendment Bill: Jail For 30 Days To Mean Suspension, Not Removal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.