ഓക്‌ലൻഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 35 വർഷം മുമ്പ് ന്യൂസിലൻഡ് സന്ദർശിച്ചുവെന്ന വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തുന്നു. ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ‘കിയ ഓറ മോദി’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
സർക്കാരിന്റെ ഭാഗമല്ലാത്ത കാലത്ത് താൻ ന്യൂസിലൻഡ് സന്ദർശിച്ചിട്ടുണ്ടെന്നും, അന്ന് ഒരു സുഹൃത്ത് സമ്മാനമായി നൽകിയ മഫ്‌ളർ താൻ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.
‘ഇതാദ്യമായാണ് ഞാൻ പ്രധാനമന്ത്രി എന്ന നിലയിൽ ന്യൂസിലൻഡിൽ എത്തുന്നത്. എന്നാൽ, ഏകദേശം 25-30 വർഷം മുമ്പ്, ഞാൻ സർക്കാർ സംവിധാനങ്ങളുടെ ഭാഗമല്ലാത്ത സമയത്ത്, എനിക്ക് ന്യൂസിലൻഡ് സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. അന്ന് ഒരാൾ എനിക്ക് മഫ്‌ളർ, തൊപ്പി, തൂവാല എന്നിവ സമ്മാനിച്ചു. വർഷങ്ങളായി ഞാൻ ഈ മഫ്‌ളർ പലതവണ ഉപയോഗിച്ചിട്ടുണ്ട്. ഇന്നും ഞാൻ അതീവ ശ്രദ്ധയോടെ അത് സൂക്ഷിച്ചുവെച്ചിരിക്കുന്നു’- അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും സന്നിഹിതനായിരുന്നു.
പ്രധാനമന്ത്രിയുടെ ഈ പരാമർശം വലിയ തോതിലുള്ള ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ മോദി താൻ അതീവ ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയതെന്ന് പലതവണ പ്രസംഗിച്ചിട്ടുണ്ട്. ഇതിനെ ഉന്നമിട്ടാണ് വിമർശകർ രംഗത്തെത്തിയിരിക്കുന്നത്.അതീവ ദാരിദ്ര്യത്തിൽ ജീവിച്ചു എന്ന് അവകാശപ്പെടുന്ന ഒരാൾക്ക്, അന്നത്തെ കാലത്ത് തന്നെ ന്യൂസിലൻഡ് പോലുള്ള വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ എങ്ങനെ സാധിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. കോൺഗ്രസ് ഭരണകാലത്ത് ദരിദ്രനെന്ന് പറയുന്ന ഒരാൾക്ക് പോലും വിദേശയാത്ര സാധ്യമായിരുന്നു എന്ന് പരിഹസിക്കുന്നവരുമുണ്ട്.
മറുവശത്ത്, മോദിയുടെ സന്ദർശന ചെലവുകൾ ആർ.എസ്.എസ് വഹിച്ചതാകാം എന്ന വാദവുമായി അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും, പ്രധാനമന്ത്രിയുടെ പഴയ ‘മഫ്‌ളർ കഥ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മീമുകൾക്കും കടുത്ത വിമർശനങ്ങൾക്കും കാരണമായിരിക്കുകയാണ്.
ആസ്‌ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തിയത്. വെല്ലിങ്ടൺ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്ത്‍യായിരുന്നു സ്വീകരിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ശേഷം ന്യൂസിലാൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇരു നേതാക്കളും നടത്തുന്ന കൂടിക്കാഴ്ചയിൽ ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതി പ്രധാന ചർച്ചാവിഷയമത്‍യി.
നേരത്തെ, ആസ്‌ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുംആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ഇന്ത്യ-ആസ്‌ട്രേലിയ കായിക സഹകരണ കൂട്ടായ്മയുടെ ഭാഗമായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. സ്റ്റീവ് വോ ഉൾപ്പെടെയുള്ള പ്രമുഖ കായികതാരങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു. 2032ൽ ബ്രിസ്‌ബേനിലെ ഒളിമ്പിക്സിന് ശേഷം 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.