ചെന്നൈ: തമിഴ്നാട്ടിൽ കുഴൽക്കിണർ നിർമാണത്തിനിടെ ഷോക്കേറ്റ് നാല് മരണം. ചെന്നൈ ഇ.സി.ആർ റോഡിലെ മഹാബലിപുരത്താണ് അപകടം സംഭവിച്ചത്. മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കൽപ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. കുഴൽക്കിണറിന്റെ ഇരുമ്പ് കമ്പി 11 കെ.വി ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കരണായി ഗ്രാമത്തിലെ ഭഗവാനെ (45) പരിക്കേറ്റ് ചെങ്കൽപേട്ട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂഗർഭജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിലവിലുള്ള കുഴൽക്കിണറിൽ വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് റിസോർട്ട് മാനേജ്‌മെന്റ് ഒരു സ്വകാര്യ കരാറുകാരനെ ഏൽപ്പിച്ച് കുഴൽക്കിണർ കുഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് തൊഴിലാളികൾ ഡ്രില്ലിങ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. കുഴൽക്കിണറിലേക്ക് കയറ്റുന്നതിനായി ഉയർത്തിയ മെറ്റൽ ഡ്രില്ലിങ് കമ്പി ഓവർഹെഡ് ഹൈടെൻഷൻ വൈദ്യുതി ലൈനുമായി സമ്പർക്കം പുലർത്തിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപേട്ട് ജില്ലാ ഗവ. ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മാമല്ലപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.