റാഞ്ചി: കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം തനിക്ക് 'കാന്തിക ശക്തി' ലഭിച്ചുവെന്ന അവകാശവാദവുമായി ഝാർഖണ്ഡ് സ്വദേശി. ഹസാരിബാഗിൽ നിന്നുള്ള താഹിർ അൻസാരിയാണ് കാന്ത ശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
വാക്സിനേഷന് ശേഷം കാന്തശക്തി ലഭിച്ചതായി അവകാശപ്പെട്ട നാസികിൽ നിന്നുള്ള ഒരാളുടെ വിഡിയോ കണ്ടിരുന്നു. ഇത് ശരിയാണോയെന്ന് അറിയാനായി താൻ നാണയങ്ങൾ, സ്പൂൺ എന്നിവ ശരീരത്തിനടുത്ത് വെച്ചപ്പോൾ അവ ഒട്ടിപ്പിടിക്കുന്നതായി കണ്ടെന്നും താഹിർ അവകാശപ്പെട്ടു. ഇതേതുടർന്ന് ആരോഗ്യവകുപ്പ് സംഘം വീട്ടിലെത്തി താഹിർ അൻസാരിയെ പരിശോധിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ കാന്തിക ശക്തിയുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പരിശോധനക്ക് ശേഷം ഡോ. എസ്.കെ വേദ് രാജൻ പറഞ്ഞു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് 48 മണിക്കൂർ താഹിറിനെ നിരീക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിനേഷന് ശേഷം കാന്തിക ശക്തി ലഭിച്ചുവെന്ന് അവകാശപ്പെട്ട് നാസികിൽ നിന്നുള്ളയാൾ പുറത്തിറക്കിയ വിഡിയോ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. 71 കാരനായ അരവിന്ദ് സോനാറാണ് ഇക്കാര്യം അവകാശപ്പെട്ടത്. അതിനിടെ സംഭവം വ്യാജമാണെന്നും ആരും വിഡിയോ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.