റാഞ്ചി: ഝാർഖണ്ഡിലെ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സ്കൂൾ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മനുഷ്യക്കടത്തിനെതിരെ പ്രചാരണം നടത്തിയ സന്നദ്ധസംഘടന പ്രവർത്തകരായ അഞ്ച് വനിതകളാണ് കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായത്.
ഖുൻടി ജില്ലയിലെ സ്കൂളിൽ നടന്ന സംഭവം ഉടൻ പൊലീസിൽ അറിയിച്ചില്ല എന്ന കുറ്റത്തിനാണ് പ്രധാനാധ്യാപകനായ ഫാ. അൽഫോൺസോ ഏലിനെതിരെ കേസെടുത്തത്. അറസ്റ്റിലായ ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ ഒരു പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട പൊലീസ് പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചു.
റാഞ്ചിയിൽനിന്ന് 90 കി.മീറ്റർ അകലെ കൊച്ചാങ് ഗ്രാമത്തിലെ ആർ.സി മിഷൻ സ്കൂളിൽ മനുഷ്യക്കടത്തിനെതിരായ ബോധവത്കരണത്തിെൻറ ഭാഗമായി തെരുവുനാടകം കളിക്കാൻ എത്തിയവരെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഘം പൊലീസിനെ അറിയിച്ചാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് യുവതികളെ വിട്ടയച്ചത്.
പ്രതികൾ ഝാർഖണ്ഡിലെ ഗ്രാമങ്ങളിൽ വ്യാപകമാകുന്ന പതൽഗാഡി പ്രക്ഷോഭത്തിൽ (ഗ്രാമസഭകൾക്ക് പരമാധികാരം പ്രഖ്യാപിച്ച് ശിലകൾ സ്ഥാപിക്കുകയും പുറത്തുനിന്നുള്ളവരെ തടയുകയും ചെയ്യുന്ന സംഘം) പങ്കെടുത്തിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.