ഡെറാഡൂൺ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയുമായി ഉത്തരാഖണ്ഡ്. പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ ആറ് മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. സർക്കാർ ഇതുസംബന്ധിച്ച് ഓർഡിനൻസ് ഇറക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ഗവർണർ ബേബി റാണി മൗര്യ ഓർഡിനൻസിൽ ശനിയാഴ്ച ഒപ്പുവെച്ചു. ക്വാറന്‍റീൻ നിർദേശങ്ങളും സംസ്ഥാനത്ത് കർശനമാക്കിയിട്ടുണ്ട്.
ടൂറിസം പ്രധാന വരുമാന സ്രോതസ്സായ ഉത്തരാഖണ്ഡിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നിരിക്കുകയാണ്. 21 പേരാണ് മരിച്ചത്. പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയത്.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആളുകൾ മുൻകരുതൽ കൂടാതെ നഗരങ്ങളിലേക്ക് ഇറങ്ങിയതാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണം. പുതിയ നിയമം ശനിയാഴ്ച മുതൽ നിലവിൽ വന്നു.
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലും മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴയുണ്ട്. ഡൽഹിയിൽ 1000വും യു.പിയിൽ 500ഉം ആണ് പിഴ. ഛത്തീസ്ഗഡിൽ 100 രൂപയാണ് മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ. ഒഡിഷയിൽ മാസ്ക് ധരിച്ചെത്തുന്നവർക്ക് മാത്രമേ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.