അഹമ്മദാബാദ്: അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരെ വാർത്ത നൽകുന്നതിൽ ഒാൺലൈൻ പോര്‍ട്ടല്‍ ‘ദ വയറി’ന് താൽക്കാലിക വിലക്ക്. അഹമ്മദാബാദ് റൂറൽ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജയ് ഷായുടെ പേരിലുള്ള ടെംപിൾ എൻർപ്രൈസ് എന്ന കമ്പനി അവിശ്വസീയമായ അളവിൽ സ്വത്ത് സമ്പാദിച്ചുവെന്ന വാർത്ത പുറത്തുവിട്ട ‘ദ വയറി’നെതിരെ ജയ് ഷാ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ വിലക്ക്. മാനനഷ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റി.
കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ‘ദി വയര്‍’ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാർത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ചര്‍ച്ചയോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കുകയോ ചെയ്യാതെ ജയ് ഷായുടെ അഭിഭാഷകന്‍റെ മാത്രം വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദി വയര്‍ വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പും വാർത്താ കുറിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.