ആ വിഡിയോകളിൽ അശ്ലീലമില്ലെന്ന് പൊലീസിനോട് ശിൽപ ഷെട്ടി
മുംബൈ: നീലച്ചിത്ര നിർമാണ കേസിൽ വ്യവസായിയായ ഭർത്താവ് രാജ് കുന്ദ്രയെ പൊലീസിന് മുന്നിൽ ന്യായീകരിച്ച് നടി ശിൽപ ഷെട്ടി. ഹോട്ഷോട്ട് എന്ന മൊബൈൽ ആപ് വഴി കുന്ദ്ര വിൽപന നടത്തിയ വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമാണെന്നും നീലച്ചിത്രത്തിന്‍റെ പരിധിയിൽ പെടുത്താവതല്ലെന്നും ചോദ്യം െചയ്യലിൽ പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ ഉദ്ധരിക്കുന്നു. വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായവ തന്നെയാണ് തന്‍റെ ഭർത്താവും നിർമിച്ചതെന്നും അവയാണ് പലപ്പോഴും ഈ വിഡിയോകളെക്കാൾ അശ്ലീലമെന്നും അവർ മൊഴി നൽകി. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂർ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ െമാഴി വിശദമായി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
നീലച്ചിത്ര നിർമാണത്തിലെ പങ്ക് നടിയും നിഷേധിച്ചിട്ടുണ്ട്. നേരത്തെ രാജ് കുന്ദ്രയും പൊലീസ് വാദം തള്ളിയിരുന്നു. ലണ്ടനിലുള്ള ബന്ധു പ്രദീപ് ബക്ഷിയാണ് ഇതിനു പിന്നിലെന്നും വാട്സാപ് വഴിയുള്ള സംഭാഷണം മാത്രമായിരുന്നു ബന്ധുവുമായി തനിക്കുള്ളതെന്നുമായിരുന്നു കുന്ദ്രയുടെ വിശദീകരണം. ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
'എല്ലാ വിഷയങ്ങളും രാജ് കുന്ദ്ര നേരിട്ട് കൈകാര്യംചെയ്തെന്നതിന് തെളിവുകളുണ്ട്. പേരിനു മാത്രമായിരുന്നു ലണ്ടനിലെ ബന്ധു ഉടമയായത്'- പൊലീസ് പറഞ്ഞു.
അതേ സമയം, ശിൽപ ഷെട്ടിക്ക് ഇതുമായി നേരിട്ട് ബന്ധം ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. 2020ൽ വിയാൻ എന്ന സ്ഥാപനത്തിൽനിന്ന് വിട്ടതിനെ കുറിച്ചും പൊലീസ് ചോദ്യം ചെയ്തു.
ആദ്യം ശിൽപയെ ഒറ്റക്ക് ചോദ്യം ചെയ്ത പൊലീസ് പിന്നീട് കുന്ദ്രയെ കൂട്ടി ഇരുത്തിയും ചോദ്യം ചെയ്യൽ തുടർന്നു. ജുഹുവിലെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
അശ്ലീല വിഡിയോ നിർമാണത്തിൽ കുന്ദ്രക്ക് പങ്കില്ലെന്ന് ശിൽപ മൊഴി നൽകിയതായാണ് സൂചന. ഹോട്ഷോട്ട് വിഡിയോകളിലെ ഉള്ളടക്കത്തെ കുറിച്ച് കുന്ദ്രക്ക് അറിവില്ലായിരുന്നുവെന്നും അവർ പൊലീസിനോട് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
നീലച്ചിത്ര നിർമാണ കേസിൽ ഇതുവരെ കുന്ദ്രയും സഹായിയുമടക്കം 10 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. കുന്ദ്രയാണ് പ്രധാന ഗൂഢാലോചകനും പങ്കാളിയുമെന്ന് മുംബൈ പൊലീസ് കമീഷണർ ഹേമന്ദ് നഗ്രാലേ പറഞ്ഞു. 100ലേറെ നീലച്ചിത്രങ്ങൾ ഹോട്ഷോട്സ് ആപിൽ അപ്ലോഡ് ചെയ്ത് വിൽപന നടത്തിയതായാണ് കണ്ടെത്തൽ. 20 ലക്ഷം പേരാണ് ഇതിന്‍റെ വരിക്കാർ.
കഴിഞ്ഞ ദിവസം വിയാൻ കമ്പനി ഓഫീസിൽനിന്ന് പിടിച്ചെടുത്ത സെർവറിലും ഇലക്ട്രോണിക് ഉപകരണങ്ങളിലുമുണ്ടായിരുന്ന വിവരങ്ങൾ പൂർണമായി മായ്ച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.