ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. ബി.ജെ.പി ഡൽഹി വക്താവ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ അഭിപ്രായ പ്രകടനം.
പ്രതിപക്ഷ പാർട്ടികൾ പല സംസ്ഥാനങ്ങളിലും സൗജന്യങ്ങൾ പ്രഖ്യാപിച്ച് ഭരണം പിടിക്കുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും യുദ്ധം പ്രഖ്യാപിച്ചതിനിടയിലാണ് ഈ അജണ്ടയുമായി അശ്വിനി കുമാർ ഉപാധ്യായ സുപ്രീംകോടതിയിലെത്തിയത്. സൗജന്യങ്ങൾ പ്രഖ്യാപിക്കാൻ രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് കമീഷൻ അനുവദിക്കരുതെന്ന് ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ വിഷയം പരാമർശിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയില്ലാത്തതും ഉപാധ്യായയുടെ ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഹൻസാരിയ ചൂണ്ടിക്കാട്ടി.
അടിയന്തരമായി വിഷയം പരിഗണിക്കേണ്ടതുണ്ടെന്ന് താനും ബെഞ്ചിലെ സഹ ജഡ്ജിമാരായ ജെ.ബി പർദീവാലയും മനോജ് മിശ്രയും ചൊവ്വാഴ്ച പറഞ്ഞതേയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. എങ്കിൽ വ്യാഴാഴ്ച തന്നെ പരിഗണിക്കാമോ എന്ന് ചോദിച്ച ഹൻസാരിയയോട് ചില കേസുകൾ തീർക്കേണ്ടതുണ്ടെന്നും അതിനുശേഷം ഉടൻ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
ജനക്ഷേമ പ്രവർത്തനങ്ങളെയാണ് സൗജന്യങ്ങൾ എന്ന് വിളിച്ചാക്ഷേപിക്കുന്നതെന്നും ബി.ജെ.പിയും പ്രഖ്യാപിക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.