മുംബൈ: ബോർഡിങ്ങിനിടെ വിമാനത്തിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് ആകാശ എയറിന്റെ വാരണാസി വിമാനം മണിക്കൂറുകൾ വൈകി. മുംബൈയിൽ നിന്നും രണ്ടരക്ക് വാരണാസിക്ക് പറക്കേണ്ടിയിരുന്ന വിമാനം രാത്രിയോടെയാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ബോർഡിങ് നടക്കുന്നതിനിടെ തന്റെ കൈവശം ബോംബുണ്ടെന്ന് യാത്രക്കാരിൽ ഒരാൾ പറയുകയായിരുന്നു.
യാത്രക്കാരൻ തന്റെ കൈവശം ബോംബുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാഉദ്യോഗസ്ഥർ ജാഗ്രതയിലാവുകയായിരുന്നു. സി.ഐ.എസ്.എഫ് വിമാനത്താവളത്തിൽ സെക്യൂരിറ്റി പ്രോട്ടോകോൾ നടപ്പിലാക്കി. വിമാനത്തിൽ കയറി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധിച്ചു.
പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ എയർലൈൻ വിമാനത്തിന്റെ പുതുക്കിയ സമയം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി പ്രോട്ടോകോൾ പ്രകാരമാണ് വിമാനം വൈകിയതെന്നും അറിയിച്ചു.
നേരത്തെ മുംബൈയിൽ നിന്നും 166 യാത്രക്കാരുമായി പുറപ്പെട്ട ആകാശ എയറിന്റെ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വാരണാസി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. വാരണാസി എയർ ട്രാഫിക് കൺട്രോളിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എമർജൻസി ലാൻഡിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.