ലൈംഗിക ഉദ്ദേശ്യമില്ലാത്ത ശാരീരിക ശിക്ഷ പോക്സോ കേസല്ല; അധ്യാപകനെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ രണ്ട് പെൺകുട്ടികളെ ക്ലാസിൽ മർദ്ദിച്ചുവെന്നാരോപിച്ച് സ്കൂൾ അധ്യാപകനെതിരെ എടുത്ത ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, അതുൽ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.

പശ്ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ സ്കൂളിൽ ജോഗ്രഫി അധ്യാപകനാണ് ഇത്തരമൊരു നിയമയുദ്ധത്തിന് വിധേയനായത്. ഇയാൾ ക്ലാസിൽ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാത്തതിനെ തുടർന്ന് പത്താം ക്ലാസിലെ രണ്ട് പെൺകുട്ടികളുടെ പുറത്തും അരക്കെട്ടിലും അടിച്ച് ശാരീരികമായി ശിക്ഷിച്ചു എന്നായിരുന്നു അധ്യാപകനെതിരെയുള്ള പരാതി. വിദ്യാർഥിനികൾ അശ്രദ്ധരായിരുന്നപ്പോൾ അധ്യാപകൻ മർദ്ദിച്ചുവെന്നും, മറ്റൊരിക്കൽ ഭൂപടം കൊണ്ടുവരാത്തതിന് തല്ലിയെന്നുമാണ് കൗൺസിലിങ് ആൻഡ് എൻക്വയറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. കൂടാതെ കുട്ടികളുടെ ശരീരത്തിൽ അപേഷണീയമായ രീതിയിൽ സ്പർശിച്ചുവെന്ന ആരോപണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.

തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടുന്ന പോക്സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരം അധ്യാപകനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടികൾ നൽകിയ രഹസ്യമൊഴികൾ പരിശോധിച്ച കോടതി ഇവിടെ ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികളൊന്നും നടന്നിട്ടില്ലെന്ന് കണ്ടെത്തി.

കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ അധ്യാപകൻ കൂടുതൽ സംയമനവും സംവേദനക്ഷമതയും പാലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായ നടപടികൾ അനുയോജ്യമല്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ അതുകൊണ്ടുമാത്രം പോക്സോ നിയമപ്രകാരമുള്ള കടുത്ത കുറ്റം ചുമത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി കൊൽക്കത്ത ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ തള്ളിക്കൊണ്ട് അധ്യാപകനെതിരെയുള്ള മുഴുവൻ നടപടികളും പൂർണ്ണമായി റദ്ദാക്കുകയാണുണ്ടായത്.

Tags:    
News Summary - Corporal punishment without sexual intent is not a POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.