ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ വീട്ടിൽ സി.ബി.എ സംഘം വീണ്ടുമെത്തി. ഡൽഹി ജോർബാഗിലെ വീട്ടിലാണ് രാവിലെ സി.ബി.ഐ സംഘമെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യം ചിദംബരം തള്ളിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ സി.ബി.ഐ കഴിഞ്ഞ ദിവസം നോട്ടീസ് പതിച്ചിരുന്നു.
ചിദംബരത്തെ കണ്ടെത്താൻ സ ാധിക്കാത്തതിനെ തുടർന്ന് അര മണിക്കൂറിന് ശേഷം സി.ബി.ഐ സംഘം മടങ്ങി. അറസ്റ്റിന് സി.ബി.െഎ, എൻഫോഴ്സ് മെന്റ് സംഘങ്ങൾ ഇന്നലെ ഡൽഹി ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും ചിദംബരത്തെ കിട്ടാത്തതിനെ തുടർന്ന് തൽക്കാലത്തേക്ക് മടങ്ങിയിരുന്നു.
അതേസമയം, രാവിലെ പത്തര വരെ കസ്റ്റഡി അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കരുതെന്ന് ചിദംബരം ആവശ്യപ്പെട്ടു. രാവിലെ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചിദംബരത്തിന്റെ അഭിഭാഷകൻ ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമത്തിന്റെ ഏത് പഴുത് ഉപയോഗിച്ചാണ് തന്നെ നിയമനടപടിക്ക് വിധേയനാക്കുന്നതെന്ന് കത്തിലൂടെ ചിദംബരം ചോദിച്ചു.
ഒന്നാം യു.പി.എ സർക്കാറിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് െഎ.എൻ.എക്സ് മീഡിയക്ക് വിദേശ മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ പീറ്റർ മുഖർജിയെയും ഇന്ദ്രാണി മുഖർജിയെയും ചിദംബരം സഹായിച്ചുവെന്നും പ്രത്യുപകാരമായി മകൻ കാർത്തി ചിദംബരത്തിന് ഇരുവരും സാമ്പത്തിക സഹായം ചെയ്തുവെന്നുമാണ് സി.ബി.െഎ കേസ്. എന്നാൽ, കേസിൽ സി.ബി.െഎ ചിദംബരത്തെ പ്രതി ചേർത്തിരുന്നില്ല. പ്രതി ഇന്ദ്രാണി മുഖർജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.െഎ ചിദംബരത്തിന്റെ അറസ്റ്റിനു വഴി ഒരുക്കിയത്.
പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കേ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ അറസ്റ്റ് ചെയ്ത അമിത് ഷാ ആണ് ഇപ്പോൾ ആഭ്യന്തര മന്ത്രി. അതിനാൽ തന്നെ കേന്ദ്ര നീക്കങ്ങൾ പ്രതികാര നടപടികളാണെന്നാണ് ആക്ഷേപമുയരുന്നത്. ഏതു വിധേനയും ചിദംബരത്തിന്റെ അറസ്റ്റിനു സാധ്യതയുണ്ടെന്നും അതിന് മുന്നോടിയായാണ് മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ േനരത്തെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.