ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടി. അതേസമയം, കാർഗോ സർവിസുകൾക്കും ഡി.ജി.സി.എ പ്രത്യേക അനുമതി കൊടുത്ത വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ ജൂലൈ 31 വരെ അന്താരാഷ്ട്ര സർവിസുകൾ നിർത്തിവെച്ചിരുന്നു.
അന്താരാഷ്ട്ര സർവിസുകൾ നിർത്തിവെച്ച കാലയളവിൽ വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനും ഇന്ത്യയിൽ നിന്നുള്ളവരെ കൊണ്ടുപോകുന്നതിനുമായി 2500ലേറെ സർവിസുകൾക്ക് അനുമതി നൽകിയതായി ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
വന്ദേഭാരത് മിഷന്‍റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങളിൽ 2,67,436 പേരെയാണ് വിദേശങ്ങളിൽനിന്ന് രാജ്യത്തേക്ക് എത്തിച്ചത്. മറ്റ് ചാർട്ടേഡ് വിമാനങ്ങളിൽ 4,86,811 പേരെയും രാജ്യത്ത് എത്തിച്ചു. മേയ് ആറ് മുതൽ ജൂലൈ 30 വരെയുള്ള കണക്കാണിത്.
വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി ട്രാൻസ്പോർട്ട് ബബ്ബിൾ കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.