വീട്ടിലെ നമസ്കാരം തടഞ്ഞു: ബറേലി സ്വദേശിക്ക് 24 മണിക്കൂർ സുരക്ഷയൊരുക്കാൻ കോടതി ഉത്തരവ്

പ്രയാഗ്‌രാജ്: സ്വന്തം വീട്ടിൽ  നമസ്കരിച്ചതിന് പൊലീസ് നടപടി നേരിടുകയും പിന്നീട് ഭീഷണിക്ക് ഇരയാവുകയും ചെയ്ത ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷയൊരുക്കാൻ അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. ഹസീൻ ഖാൻ എന്ന വ്യക്തിയുടെ പരാതിയിലാണ് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് നന്ദൻ, അതുൽ ശ്രീധരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ.

ഹസീൻ ഖാൻ എവിടെപ്പോയാലും രണ്ട് സായുധ ഗാർഡുകൾ കൂടെയുണ്ടാകണമെന്ന് കോടതി നിർദേശിച്ചു. കേസിൽ കോടതി വിധി വരുന്നത് വരെ ഈ സുരക്ഷ തുടരണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കോടതി ഉത്തരവ് ലംഘിച്ചതിന് ബറേലി ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് സിങ്, എസ്.എസ്.പി അനുരാഗ് ആര്യ എന്നിവരോട് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കിൽ ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹസീൻ ഖാനോ അദ്ദേഹത്തിന്റെ സ്വത്തിനോ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം പ്രാഥമികമായി സർക്കാരിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വീട്ടിൽ കുടുംബത്തോടൊപ്പം നമസ്കരിക്കുമ്പോഴാണ് തന്നെ പൊലീസ് പിടിച്ചുകൊണ്ട് പോയതെന്ന് കോടതിയിൽ ഹസീൻ ഖാൻ നൽകിയ മൊഴിയിൽ പറയുന്നത്.

'അന്ന് ഞാൻ വീട്ടിൽ കുടുംബത്തോടൊപ്പം നമസ്കരിക്കുകയായിരുന്നു. ആ സമയത്താണ് പൊലീസ് വന്ന് എന്നെ പിടിച്ചുകൊണ്ടുപോയതും ചലാൻ അടപ്പിച്ചതും. പിന്നീട് ആരിഫ് പ്രധാൻ, മുക്തിയാർ എന്നിവർ എന്നെ കണ്ട് ഭീഷണിപ്പെടുത്തി. കോടതിയിൽ അവർ പറയുന്നത് പോലെ മൊഴി നൽകിയില്ലെങ്കിൽ എന്റെ വീട് ബുൾഡോസർ വെച്ച് പൊളിച്ചുകളയുമെന്നായിരുന്നു ഭീഷണി. പൊലീസുകാർ എന്നെ വളഞ്ഞുനിന്ന് നിർബന്ധപൂർവ്വം ഒരു പേപ്പറിൽ വിരലടയാളം പതിപ്പിച്ചു. എനിക്ക് വായന അറിയില്ലാത്തതിനാൽ അതിൽ എന്താണ് എഴുതിയിരുന്നതെന്ന് എനിക്കറിയില്ല' കോടതിയിൽ ഹസീൻ ഖാൻ പറഞ്ഞു.

വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കോടതി, ഹസീൻ ഖാന് ഇന്നുമുതൽ തന്നെ സുരക്ഷ ഉറപ്പാക്കാൻ സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറൽ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേസ് അടുത്തതായി മാർച്ച് 23ന് പരിഗണിക്കും. അന്ന് ജില്ലാ മജിസ്‌ട്രേറ്റും എസ്.എസ്.പിയും കോടതിയിൽ ഹാജരാകണം. 

Tags:    
News Summary - Row over namaz in Bareilly house: HC orders 24×7 security for property owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.