കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് സമുദ്ര പരീക്ഷണത്തിനായി പുറപ്പെട്ടു. അറബികടലിൽ നാലു ദിവസം നീണ്ട പരിശീലനമായി നിശ്ചയിച്ചിട്ടുള്ളത്. പരിശീലനങ്ങളും പരിശോധനകളും പൂർത്തിയാക്കുന്നതോടെ വിക്രാന്ത് നാവികസേനയുടെ ഭാഗമാകും.
ഐ.എൻ.എസ് വിക്രാന്തിൽ മൂന്നു റൺവേകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം വിമാനങ്ങൾക്ക് പറന്നുയരാനും ഒരെണ്ണം വിമാനത്തിന് പറന്നിറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലിൽ സൂക്ഷിക്കാൻ സാധിക്കും. കൂടാതെ, കപ്പലിന്‍റെ ഡെക്കിന്‍റെ ഉള്ളിലേക്ക് വിമാനം ഇറക്കാനും ആവശ്യമുള്ളപ്പോൾ പുറത്തു കൊണ്ടുവരാനും സൗകര്യമുണ്ട്.
19 വർഷം എടുത്താണ് കപ്പലിന്‍റെ നിർമാണം പൂർത്തിയാക്കിയത്. 263 മീറ്റർ നീളവും 63 മീറ്റർ വീതിയുമുള്ള യുദ്ധകപ്പലിന് അഞ്ച് ഡെക്കുകളാണുള്ളത്. 1500 നാവികർ കപ്പലിലുണ്ടാകും.
2002ലാണ് വിമാനാവഹിനി കപ്പൽ തദ്ദേശീയമായി നിർമിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. തുടർന്ന് കൊച്ചി കപ്പൽശാലയെ നിർമാണ ചുമതല ഏൽപ്പിച്ചു. 2009ൽ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്‍റണിയാണ് കപ്പൽ നിർമാണത്തിന് കീലിട്ടത്.
2010ൽ നിർമാണം പൂർത്തിയാക്കാനും 2014ൽ കമീഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, റഷ്യയിൽ നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതിയിൽ തടസങ്ങളുണ്ടായി. പിന്നീട് ഡി.ആർ.ഡി.ഒയുടെ സാങ്കേതിക സഹായത്തോടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉരുക്ക് ഉൽപാദിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.