ന്യൂഡൽഹി: ഇറാനെതിരെ ഇസ്രായേലും യു.എസും സംയുക്തമായി നടത്തുന്ന ആക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള ഇന്ധനനീക്കം പ്രതിസന്ധിയിൽ. ഹുർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന 18 കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ക്രൂഡ് ഓയിൽ, എൽ.പി.ജി, എൽ.എൻ.ജി എന്നിവയുമായി വരുന്ന കപ്പലുകളാണ് യുദ്ധമേഖലയിൽ കുടുങ്ങിയത്.
ഹുർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തായി നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലുകളിൽ 485 ഇന്ത്യൻ നാവികരുണ്ടെന്ന് തുറമുഖ-ഷിപ്പിങ് മന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു. പത്ത് വിദേശ കപ്പലുകളും ഇന്ത്യൻ കപ്പലുകളുമാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫെബ്രുവരി 28ന് ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ചതോടെയാണ് ഈ മേഖലയിൽ കപ്പൽ ഗതാഗതം ദുഷ്കരമായത്. നിലവിൽ ഇറാൻ അധികൃതരുമായി ചർച്ച നടത്തിയ ശേഷം മാത്രമേ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതിയുള്ളൂ.
ഇന്ത്യയുടെ ഊർജ സുരക്ഷയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ് ഹുർമുസ് കടലിടുക്ക്. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 40 ശതമാനവും എൽ.എൻ.ജിയുടെ 50 ശതമാനവും പാചകവാതകത്തിന്റെ 90 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത്. കപ്പലുകൾ വൈകുന്നത് രാജ്യത്തെ ഇന്ധന വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. എന്നാൽ, കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുള്ളിൽ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടത് ആശ്വാസകരമാണ്.
യുദ്ധം കാരണം ഈ മേഖലയിലൂടെയുള്ള കപ്പൽ യാത്രക്ക് ഇൻഷൂറൻസ് കമ്പനികൾ വൻ തുകയാണ് ഈടാക്കുന്നത്. മുമ്പ് 0.04 ശതമാനമായിരുന്ന പ്രീമിയം ഇപ്പോൾ 0.7 ശതമാനമായി ഉയർന്നു. ഇത് ഇന്ധനവില വർധനക്കും കാരണമായേക്കാം. നിലവിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും സുരക്ഷിതമായി പുറത്തെത്തിക്കാനാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.