പ്രതീകാത്മക ചിത്രം
ജമ്മു-കശ്മീരിലെ കുപ്‍വാര ജില്ലയിലെ കേരൻ സെക്ടറിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണിവരെന്ന് കരുതുന്നു. മൃതദേഹങ്ങൾ നിയന്ത്രണ രേഖക്ക് സമീപം കണ്ടെത്തി. അതിർത്തി കടന്നുള്ള ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് കനത്ത കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട ഭീകരരുടെയും അവരുടെ സംഘടനയുടെയും വ്യക്തിത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ സൈന്യവും ഭീകരരും തമ്മിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തേ, സെപ്റ്റംബർ 20 ന് ജമ്മു-കശ്മീരിലെ ഉധംപൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു എസ്.പി.ഒ ഉൾപ്പെടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ദുഡു-ബസന്ത്ഗഡിലെ സോജ്ധാർ വനങ്ങളിലും ദോഡയിലെ ഭാദേർവാ വനങ്ങളിലുമാണ് ഏറ്റുമുട്ടലുകൾ നടന്നത്.
സെപ്റ്റംബർ 8ന് കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.ഈമാസം എട്ടിന് കുൽഗാമിൽ ഓപറേഷൻ ഗുദ്ദറിനിടെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. കൈതലിൽ നിന്നുള്ള ലാൻസ് നായിക് നരേന്ദ്ര സിന്ധുവും ഉത്തർപ്രദേശിൽ നിന്നുള്ള പാരാ കമാൻഡോ പ്രഭാത് ഗൗറും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ-ഇ-തൊയ്യിബ തീവ്രവാദികൾ കൊല്ലപ്പെട്ടു.
അവരിൽ ഒരാൾ ഷോപിയാൻ നിവാസിയായ ആമിർ അഹമ്മദ് ദർ ആയിരുന്നു, മറ്റൊരാൾ റഹ്മാൻ ഭായ് എന്ന വിദേശ ഭീകരനായിരുന്നു. ആമിർ ലഷ്കർ-ഇ-തൊയ്യിബയുമായി ബന്ധപ്പെട്ടിരുന്നു, 2023 സെപ്റ്റംബർ മുതൽ സജീവമായിരുന്നു. പഹൽഗാം ആക്രമണത്തിനു ശേഷം സുരക്ഷ ഏജൻസികൾ പുറത്തിറക്കിയ 14 ഭീകരരുടെ പട്ടികയിൽ ആമിറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് 26ന് ഗുരേസ് സെക്ടറിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അവരിൽ ഒരാൾ മനുഷ്യ ജി.പി.എസ് എന്ന ബാഗു ഖാനായിരുന്നു. 1995 മുതൽ നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഉൾപ്പെട്ടതിനാൽ സുരക്ഷാ സേന പതിറ്റാണ്ടുകളായി അദ്ദേഹത്തെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.