ട്രെയിനിൽ യാത്രക്കാർ ഉറങ്ങുമ്പോൾ മോഷണം; മുൻ പാൻട്രി ജീവനക്കാരൻ പിടിയിൽ
ബെർഹാംപൂർ: ട്രെയിൻ യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന മുൻ പാൻട്രി കാർ ജീവനക്കാരൻ പിടിയിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ കുലാദ് സ്വദേശിയായ കാനു സാഹു (45) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 11 ലക്ഷം രൂപ വിലമതിക്കുന്ന കൊള്ള മുതലുകൾ കണ്ടെടുത്തു. നാല് ലക്ഷം രൂപ, സ്വർണാഭരണങ്ങൾ, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. മൂന്ന് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 28ന് ഭുവനേശ്വർ-ബംഗളൂരു പ്രശാന്തി എക്സ്പ്രസിന്റെ എ1 കോച്ചിൽ വെച്ച് വിശാഖപട്ടണം സ്വദേശിയായ വനിതാ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച കേസിലാണ് പ്രധാന നടപടി. ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുമാണ് മോഷണം പോയത്. ജുനഗഡ് എക്സ്പ്രസിൽ ബെർഹാംപൂരിൽ ഇറങ്ങിയ സാഹുവിനെ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനൊപ്പം പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംശയത്തെ തുടർന്ന് പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങളുമായി ഫോട്ടോ ഒത്തുനോക്കിയതോടെയാണ് പ്രതിയാണെന്ന് സ്ഥിരീകരിച്ചതെന്ന് ബെർഹാംപൂർ ജി.ആർ.പി ഇൻസ്പെക്ടർ ഇൻചാർജ് സന്തോഷ് കുമാർ ബഹിനിപതി പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് പ്രശാന്തി എക്സ്പ്രസിലെ തന്നെ പാൻട്രി ജീവനക്കാരനായിരുന്നു സാഹു. ക്രിമിനൽ പശ്ചാത്തലം കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടതാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഖുർദ റോഡിൽ മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് ഇയാൾ വീണ്ടും മോഷണം നടത്തിയത്. മോഷ്ടിച്ച സ്വർണത്തിൽ ചിലത് ഇയാളുടെ സഹോദരൻ വഴി വിറ്റതായും ഇതിലൂടെ ലഭിച്ച നാല് ലക്ഷം രൂപയാണ് ഇപ്പോൾ കണ്ടെടുത്തതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ആഭരണങ്ങൾ വീണ്ടെടുത്തെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. ഇയാൾ മറ്റ് ട്രെയിൻ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.