താരീഖ് അൻവർ
ന്യൂഡൽഹി: അവാമി ലീഗ് ഇല്ലാത്ത തെരഞ്ഞെടുപ്പിൽ തങ്ങളാഗ്രഹിച്ചതുപോലെ ബി.എൻ.പി വിജയിച്ചതോടെ ഒന്നര വർഷത്തിനു ശേഷം ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം വിളക്കിച്ചേർക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ശൈഖ് ഹസീനക്ക് ഇന്ത്യയിൽ അഭയം നൽകിയ ശേഷം വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിളക്കിച്ചേർക്കാൻ തെരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയ നീക്കങ്ങൾക്ക് ഇനി ആക്കംകൂടും.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് മുമ്പുതന്നെ ബി.എൻ.പി നേതാവ് താരീഖ് അൻവറിനെ അഭിനന്ദിച്ച മോദി ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മോദി സർക്കാറുമായി ഏറ്റവുമടുത്ത ബന്ധം കാത്തുസൂക്ഷിച്ച ശൈഖ് ഹസീനയുടെ അവാമി ലീഗ് ചിത്രത്തിലുണ്ടാകില്ലെന്ന് വ്യക്തമായതോടെ അവശേഷിക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടികളായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി, ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി എന്നിവയുടെ ഉന്നത നേതാക്കളുമായി കേന്ദ്ര വിദേശ മന്ത്രാലയത്തിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിരുന്നു.
മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ നിയമ നടപടി നേരിടാൻ ശൈഖ് ഹസീനയെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെങ്കിലും ഇന്ത്യ അതിന് ചെവികൊടുത്തിരുന്നില്ല. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പുതിയ സർക്കാർ അധികാരത്തിലെത്തയ ശേഷം ഇത്തരം ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച തുടങ്ങാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. ബി.എൻ.പി വിജയം ബംഗ്ലാദേശിലെ ജനങ്ങൾക്ക് മാത്രമല്ല, അവരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവർക്കും ഏറെ ശുഭകരമായ വാർത്തയാണെന്ന് മുൻ വിദേശ സെക്രട്ടറികൂടിയായ ബി.ജെ.പി എം.പി ഹർഷ് വർധൻ ശൃംഗാള പാർലമെന്റിന് പുറത്ത് പറഞ്ഞു.
ഇടതുപാർട്ടികളും ബി.എൻ.പിക്കൊപ്പമാണ്. ബംഗ്ലാദേശിലെ വർഗീയ- പുരുഷാധിപത്യ ജമാഅത്തെ ഇസ്‍ലാമി സഖ്യത്തെ ജനം തള്ളിക്കളഞ്ഞതിന്റെ സൂചനയാണെന്ന് സി.പി.ഐ (എം.എൽ) അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.