ഗ്യാ​നേ​ഷ് കുമാർ 

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇൻഡ്യ മുന്നണി; പാർലമെന്‍റിൽ വൻ പ്രതിഷേധത്തിന് സാധ്യത

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാ​നേ​ഷ് കുമാറിനെതിരെ പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ ഇൻഡ്യ സഖ്യം നീക്കം തുടങ്ങിയാതായി റിപോർട്ടുകൾ. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) വഴി വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഇൻഡ്യ സഖ്യത്തിന്റെ നീക്കം. തൃണമൂൽ കോൺഗ്രസാണ് ഇംപീച്ച്‌മെന്റ് നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.

വോട്ടർ പട്ടികയിലെ തിരുത്തലിനെതിരെ മാർച്ച് 6 മുതൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധത്തിലാണ്. വോട്ടർമാരെ ഒഴിവാക്കിയ സംഭവത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ എം.പിമാർ നോട്ടീസ് നൽകിയിട്ടുണ്ട്. ഇലക്ടറൽ റോളുകൾ പരിഷ്കരിക്കുന്നതിന്റെ പേരിൽ യഥാർഥ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെയുള്ള പ്രധാന ആരോപണം. ഭരണകക്ഷിയായ ബി.ജെ.പിയുമായി ചേർന്ന് കമീഷണർ പ്രവർത്തിക്കുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.

ഭരണഘടനയുടെ 324(5) അനുച്ഛേദ പ്രകാരം സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് തുല്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും നീക്കം ചെയ്യാൻ സാധിക്കൂ. ലോക്‌സഭയിൽ 100 പേരുടെയും രാജ്യസഭയിൽ 50 പേരുടെയും ഒപ്പോടുകൂടിയ നോട്ടീസ് സഭയിൽ സമർപ്പിക്കണം. നോട്ടീസ് സ്വീകരിച്ചാൽ സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രമുഖനായ ഒരു ജഡ്ജി എന്നിവരടങ്ങുന്ന മൂന്നംഗ സമിതി ആരോപണങ്ങൾ അന്വേഷിക്കും.

സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ രാഷ്ട്രപതിക്ക് കമീഷണറെ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കൂ. നിലവിൽ പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം പ്രതിപക്ഷത്തിനില്ല. എങ്കിലും, സർക്കാരിന്റെ തെരഞ്ഞെടുപ്പ് രീതിയിലെ പിഴവുകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ഈ ഐക്യദാർഢ്യ പ്രകടനം സഹായിക്കുമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ.

Tags:    
News Summary - India Front moves to impeach Chief Election Commissioner; massive protest likely in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.