ഷിംല: ഹിമാചൽ പ്രദേശിൽ മൺസൂൺ ദുരിതം രൂക്ഷമാകുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലും ഇതുവരെ 157 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംസ്ഥാനത്തുടനീളം 259ഓളം റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 900ഓളം കെട്ടിടങ്ങളും തകർന്നു. സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആകെ നഷ്ടം 886 കോടി രൂപയോളം വരും.
നിലവിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയെ തടുർന്ന് ഓറഞ്ച് അലർട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. കുളു, മണ്ഡി ജില്ലകളാണ് ഏറ്റവും മോശമായി ബാധിക്കപ്പെട്ടത്..
മണ്ണിടിച്ചിലിനെത്തുടർന്ന് മണ്ഡി-കുളു ഹൈവേ ഉൾപ്പെടെ 259ഓളം റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. 120 റോഡുകൾ അടച്ച മണ്ഡിയാണ് ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്. ചമ്പ, കുളു, ഷിംല എന്നിവയാണ് റോഡുകൾ അടഞ്ഞ മറ്റ് പ്രധാന ജില്ലകൾ.
റോഡുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചെങ്കിലും, പുതിയ മണ്ണിടിച്ചിലും കനത്ത മഴയും മലമ്പ്രദേശങ്ങളിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമെ കുടിവെള്ള വിതരണവും തടസപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 54 കുടിവെള്ള പദ്ധതികളെ ഇത് ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പദ്ധതികൾ തടസപ്പെട്ടത് ഷിംലയിലാണ്. ചമ്പയിൽ 16ഉം ഹമീർപൂരിൽ അഞ്ചും പദ്ധതികൾ മുടങ്ങി. സംസ്ഥാനത്ത് മൺസൂൺ വലിയ നാശനഷ്ടങ്ങൾ വിതക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം കനത്ത മഴയുടെ അടുത്ത ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളിലുമാണ് ഹിമാചൽ പ്രദേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.