ന്യൂഡൽഹി: റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്) വെള്ളിയാഴ്ച പുറത്തിറക്കിയ 2025 ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 151.
2024ലെ 159ാം സ്ഥാനത്തുനിന്നും 2023ലെ 161ാം സ്ഥാനത്തുനിന്നും നേരിയ മാറ്റം കൈവരിച്ചെങ്കിലും സൂചികയിലെ ‘വളരെ ഗുരുതരം’ എന്ന ഏറ്റവും നിർണായക വിഭാഗത്തിൽ രാജ്യം തുടരുകയാണ്.
2002 മുതൽ ആഗോള പത്രസ്വാതന്ത്ര്യ സാഹചര്യങ്ങൾ വിലയിരുത്തിയ ലാഭേച്ഛയില്ലാത്ത സംഘടനയായ ആർ.എസ്.എഫ് രാഷ്ട്രീയമായി ബന്ധപ്പെട്ട വ്യക്തികൾക്കിടയിൽ വർധിച്ചുവരുന്ന മാധ്യമ ഉടമസ്ഥാവകാശ കേന്ദ്രീകരണമാണ് ഇന്ത്യയുടെ താഴ്ന്ന നിലക്ക് കാരണമെന്ന് ആരോപിക്കുന്നു. ഇത് മാധ്യമ വൈവിധ്യത്തിന് ഗണ്യമായ ഭീഷണി ഉയർത്തുന്നു.
ഈ വർഷത്തെ റിപ്പോർട്ട് ഒരു ഇരുണ്ട ആഗോള ചിത്രം വരക്കുന്നു. ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെ ആദ്യമായി ‘ബുദ്ധിമുട്ടുള്ള സാഹചര്യം’ എന്ന് തരംതിരിക്കുന്നു. ഈ ഇടിവിന് പിന്നിലെ പ്രധാന ഘടകമായി സാമ്പത്തിക സമ്മർദ്ദങ്ങളെയും ആർ.എസ്.എഫ് ഉദ്ധരിച്ചു.
സാമ്പത്തിക അസ്ഥിരത പത്രപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യത്തെയും ഗുണനിലവാരത്തെയും ഇല്ലാതാക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ നേപ്പാൾ (90 ), മാലിദ്വീപ് (104), ശ്രീലങ്ക (139), ബംഗ്ലാദേശ് (149) തുടങ്ങിയ അയൽക്കാരേക്കാൾ പിന്നിലാണ് ഇന്ത്യ. എന്നാൽ ഭൂട്ടാൻ (152), പാകിസ്താൻ (158), മ്യാൻമർ (169), അഫ്ഗാനിസ്ഥാൻ (175), ചൈന (178) എന്നീ രാജ്യങ്ങളേക്കാൾ മുന്നിലാണ് ഇന്ത്യ.
പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന നോർവെ, എസ്റ്റോണിയ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണ് പത്രസ്വാതന്ത്ര്യത്തിൽ മുന്നിൽ. രാഷ്ട്രീയ സാഹചര്യം, സാമ്പത്തിക ഘടകങ്ങൾ, നിയമ പരിസ്ഥിതി, സാമൂഹിക പ്രശ്നങ്ങൾ, സുരക്ഷ എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക രാജ്യങ്ങളെ വിലയിരുത്തുന്നത്.
സാമ്പത്തിക സ്ഥിരതക്കും മാധ്യമ സ്വാതന്ത്ര്യത്തിനും ഇടയിലുള്ള സുപ്രധാന ബന്ധത്തെക്കുറിച്ച് ആർ.എസ്.എഫിന്റെ എഡിറ്റോറിയൽ ഡയറക്ടർ ആനി ബൊകാൻഡെ ഊന്നിപ്പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ പത്രസ്വാതന്ത്ര്യം അഭിവൃദ്ധിപ്പെടില്ല -അവർ പറഞ്ഞു.
പ്രേക്ഷകരെ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ ബുദ്ധിമുട്ടുന്ന മാധ്യമ സ്ഥാപനങ്ങൾ പലപ്പോഴും പത്രപ്രവർത്തന സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും സമ്പന്നരായ ഉന്നതരുടെയും സർക്കാർ താൽപര്യങ്ങളുടെയും സ്വാധീനത്തിന് അവർ ഇരയാകുമെന്നും ബൊകാൻഡെ മുന്നറിയിപ്പ് നൽകി.
ഗുണനിലവാരമുള്ള പത്രപ്രവർത്തനത്തെ പിന്തുണക്കുന്ന ഒരു മാധ്യമ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് അടിയന്തര പരിഷ്കാരങ്ങൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു. വിശ്വസനീയവും സ്വതന്ത്രവുമായ വാർത്തകൾ നിർമിക്കുന്നത് ചെലവേറിയതാണെന്ന് അവർ അഭിപ്രായപ്പെട്ടു. പൊതുജനങ്ങളെ യഥാർത്ഥത്തിൽ സേവിക്കുന്ന വിശ്വസനീയമായ വിവരങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിന് സാമ്പത്തിക സ്വയംഭരണം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ബൊകാൻഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.