ചെന്നൈ: 2026ൽ തമിഴ്നാട്ടിലും ബംഗാളിലും ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുരയിൽ ബി.ജെ.പി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. അഴിമതിയിൽ മുങ്ങിക്കുളിച്ച ഡി.എം.കെ സർക്കാറിനെ താഴെയിറക്കാൻ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ജനതയെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോൾ തന്റെ കണ്ണുകൾ തമിഴ്നാട്ടിലാണ്.
കേന്ദ്രസർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡി.എം.കെ വലിയ അഴിമിത നടത്തി. സ്റ്റാലിന്റെത് ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാറാണെന്നും അമിത് ഷാ ആരോപിച്ചു. തമിഴ്നാട് ആണ് ബി.ജെ.പിയുടെ അടുത്ത യുദ്ധഭൂമി. ഓരോ ബി.ജെ.പി പ്രവർത്തകനും വലിയ ഉത്തരവാദിത്തമാണ് അവിടെയുള്ളതെന്നും അമിത് ഷാ ഓർമപ്പെടുത്തി.
സ്റ്റാലിൻ സർക്കാറിന്റെ അഴിമതികളുടെ ഒരു നീണ്ട പട്ടിക തന്നെ കൈയിലുണ്ടെന്നും ഓരോന്നും വിശദീകരിച്ച് സമയം കളയാൻ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഡി.എം.കെ സർക്കാർ 46,00 കോടി രൂപയുടെ മണൽ ഖനന അഴിമതി നടത്തി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39,000 കോടി രൂപ നഷ്ടമുണ്ടായി. അങ്ങനെ അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും രണ്ട് അധിക മുറികൾ നിർമിക്കാൻ ഈ പണം ഉപയോഗിക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഓപറേഷൻ സിന്ദൂറിനെ കുറിച്ചും അമിത് ഷാ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.