തമിഴിസൈ സൗന്ദരരാജൻ
ചെന്നൈ: ബീഫ് കഴിക്കുന്നത് അവകാശമാണെന്ന് പറയുമ്പോൾ എന്തുകൊണ്ട് ഗോമൂത്രം കുടിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ പാടില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജൻ. ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി. കാമകോടിയുടെ പരാമർശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു തമിഴിസൈ സൗന്ദരരാജൻ.
"ഒരു വിഭാഗം പറയുന്നത് ബീഫ് അവരുടെ അവകാശമായതിനാൽ കഴിക്കുമെന്നാണ്. മറ്റൊരു വിഭാഗം രോഗങ്ങൾ ഭേദമാക്കാൻ ഗോമൂത്രം ഉപയോഗിക്കുമ്പോൾ, അവർ എന്തിനാണ് അഭിപ്രായം പറയുന്നത്?" -തമിഴിസൈ സൗന്ദരരാജൻ ചോദിച്ചു.
വിവാദങ്ങൾ അനാവശ്യമാണെന്നാണ് അവർ പറഞ്ഞു. കാമകോടിയുടെ ഗോമൂത്ര പരാമർശം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കോൺഗ്രസ് എം.പി കാർത്തി ചിദംബരം കാമകോടിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ നേതാക്കളും വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ ഡി.എം.കെയും മറ്റുള്ളവരും വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ കാമകോടിയെ ന്യായീകരിച്ചു. കാമകോടിയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും പരാമർശങ്ങൾ വ്യക്തിപരമാണെന്ന് അണ്ണാമലൈ പറഞ്ഞു.
ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് കാമകോടി അവകാശപ്പെട്ടത്. കുടലിനുണ്ടാകുന്ന അസുഖങ്ങൾക്കും ഗോമൂത്രം ഗുണകരമാണെന്നും മുമ്പ് തന്റെ പിതാവിന് പനി വന്നപ്പോൾ ഗോമൂത്രം നൽകിയതോടെ 15 മിനിറ്റിനകം അസുഖം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.